ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഓഫീസ് ജീവനക്കാർ കർശനമായും പാലിക്കണമെന്ന് നിർദേശം. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് കാണിച്ച് ഉദ്യോഗസ്ഥർക്ക് മെമ്മോറാണ്ടം പുറപ്പെടുവിച്ചു. ഓഫീസ് ജീവനക്കാർക്കിടയിൽ ശാരീരികമായ കൂടിക്കാഴ്ചകൾ അനുവദിക്കുകയില്ല. പല പ്രതിരോധ നടപടികളും പാലിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
ജീവനക്കാർക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള വിപിഎൻ സൗകര്യം തയ്യാറാക്കണമെന്നും അടിയന്തര സാഹചര്യം വന്നാൽ ഉപകാരപ്പെടുമെന്നും നിർദേശത്തിൽ പറയുന്നു. ജൂൺ ആറ്, ഏഴ് തിയ്യതികളിൽ കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ മുഴുവൻ ഓഫീസ് കെട്ടിടങ്ങളും അടച്ചിടുമെന്നും സാനിറ്റൈസേഷൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.