ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ തെളിവുകൾ നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. കേസിൽ തെളിവ് നശിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി അധികൃതർ, മെഡിക്കൽ ഓഫീസർമാര്‍, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം നടപടിയെടുക്കണമെന്ന് സാമൂഹിക പ്രവർത്തകനായ ചേതൻ ജനാർദ്ദൻ കാംബ്ലെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിലും പ്രതികളെ സംരക്ഷിക്കുന്നതിലും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കാണിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിനാവശ്യമായ പരിശോധകൾ ആശുപത്രി അധികൃതർ നടത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.
കേസിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പായി നിരവധി ഉദ്യോഗസ്ഥർ ബലാത്സംഗം നടന്നെന്ന വാദം തള്ളിക്കളഞ്ഞ സാഹചര്യവും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സെപ്റ്റംബർ 14നാണ് ഹത്രാസിൽ 19കാരിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്. ഗുരുതരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.