ന്യൂഡല്‍ഹി: ഇത്തവണ ദീപാവലിക്ക് വിപണിയിലെത്തുന്നത് ഹരിത പടക്കങ്ങള്‍. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായി ഹരിതപടക്കങ്ങള്‍ ഉപയോഗിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി നേരത്തേ പുറപ്പെടുവിച്ചിരുന്നു. പരിസ്ഥിതിക്ക് ദോഷം വരുത്താത്തതും ശബ്ദം കുറഞ്ഞതുമാണ് ഹരിതപടക്കങ്ങള്‍. മാത്രമല്ല ഹാനികരമല്ലാത്ത രാസപദാർഥങ്ങളാണ് പടക്ക നിർമാണത്തിന് ഉപയോഗിക്കുന്നത് എന്നതും പ്രത്യേകതയാണ്.
പടക്കവിപണിക്ക് പേരുകേട്ട സ്ഥലമാണ് തമിഴ്നാട്ടിലെ ശിവകാശി. പടക്കനിർമാണത്തോടൊപ്പം തന്നെ പടക്കനിർമാണ ശാലയിലുണ്ടാകുന്ന അപകടങ്ങളും ഇവിടെ പതിവാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ പടക്ക നിർമാണത്തില്‍ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പടക്കം പൊട്ടിക്കുന്നതിന് കോടതി നിരോധനമേർപ്പെടുത്തിയതിനെ തുടർന്ന് നിർജ്ജീവമായ വിപണി ഇത്തവണ ഹരിത പടക്കങ്ങളിലൂടെ തിരച്ചുപിടിക്കാനുളള ശ്രമത്തിലാണ് ശിവകാശിക്കാർ.
ശിവകാശിയില്‍ ആയിരത്തോളം പടക്കനിർമ്മാണ യൂണിറ്റികളാണുള്ളത്.വർഷം തോറും ആറായിരം കോടിയുടെ വരുമാനമാണ് പടക്കവിപണിയില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹരിത പടക്കങ്ങള്‍ നിർമിക്കാനുള്ള തെരക്കിലാണ് തൊഴിലാളികള്‍. തമിഴ്നാട്ടില്‍ ഫയര്‍ വർക്ക്സ് ആന്‍റ് അമോർസസ് മാനുഫാക്ച്ചേഴ്സ് അസോസിയേഷ(TNFAMA)ന്‍റെ നേതൃത്വത്തില്‍ ഹരിത പടക്കങ്ങള്‍ നിർമിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനവും നല്‍കിവരുന്നുണ്ട്.
മാർച്ച് മുതല്‍ തന്നെ ശിവകാശിയില്‍ പടക്കനിർമാണം ആരംഭിച്ചുകഴിഞ്ഞു. പടക്ക നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ മാറ്റം വരുത്തിയെങ്കിലും വൈവിധ്യത്തില്‍ ഒട്ടും പിറകോട്ടല്ലെന്ന് നിർമാതാക്കള്‍ പറയുന്നു. മാത്രമല്ല വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കിയതിനാല്‍ അപകട സാധ്യത ഇത്തവണ കുറവായിരിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. ഹരിതപടക്കങ്ങള്‍ക്ക് നിർമാണ ചെലവും കുറവാണ്. എന്നാല്‍ ചൈനയില്‍ നിന്നുള്ള പടക്ക ഇറക്കുമതി കുറക്കുകയും അനധികൃത പടക്കങ്ങള്‍ നിരോധിക്കുകയും ചെയ്താല്‍ മാത്രമേ ഹരിത പടക്കങ്ങള്‍ക്ക് വിപണി ലഭിക്കൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്.