ചണ്ഡിഗണ്ഡ്: ഹരിയാനയിലെ വിദ്യാർഥിനികൾക്ക് ബിരുദ സർട്ടിഫിക്കറ്റിനൊപ്പം പാസ്‌പോർട്ടുകളും നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖത്താർ. കഴിഞ്ഞ ദിവസം കർണാലിലെ 'ഹർ സർ ഹെൽമറ്റ്' എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പരിപാടിയിൽ നൂറോളം വിദ്യാർഥികൾക്ക് ഡ്രൈവിങ് ലൈസൻസും സൗജന്യ ഹെൽമറ്റും അദ്ദേഹം വിതരണം ചെയ്‌തു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വിദ്യാർഥികൾക്ക് ലേണേഴ്‌സ് ലൈസൻസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്‌ട്രീയ വിഷയങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഇത്തരം പരിപാടികളെന്നും, ഇതിന് ദീർഘകാല ഫലങ്ങൾ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെൽമറ്റ് ധരിക്കുന്നത് വളരെ പ്രധാനമാണ്. രാജ്യത്ത് പ്രതിദിനം ഏകദേശം 1,300 റോഡപകടങ്ങൾ നടക്കുന്നു. ഹെൽമറ്റ് ധരിക്കാത്തതുമൂലം നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെടുന്നു. ഹരിയാനയിൽ മാത്രം പ്രതിദിനം 13 പേരാണ് ഹെൽമറ്റ് ധരിക്കാത്തതുമൂലം അപകടങ്ങളിൽ മരിക്കുന്നത്. ഹെൽമറ്റ് ധരിച്ച് വാഹനമോടിക്കുന്നവരിൽ 80 ശതമാനം പേരും രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.