ശ്രീനഗർ: വടക്കൻ കശ്‌മീരിലെ നിയന്ത്രണ രേഖക്ക് സമീപം രണ്ട് വ്യത്യസ്‌ത ഹിമപാതങ്ങളിലായി കുടുങ്ങിയ നാല് സൈനികര്‍ മരിച്ചു. നായിക് അഖിൽ എസ്.എസ്, ഹവിൽദാർ രാജേന്ദ്ര സിങ്, സിപോയ്‌സ് അമിത്, കമൽ കുമാർ എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു കുപ്‌വാരയിലെ തങ്‌ദാര്‍ പ്രദേശത്തെ സൈനിക പോസ്റ്റിലേക്ക് മഞ്ഞുപാളി വീണ് രണ്ട് സൈനികര്‍ കുടുങ്ങിയത്. വൈകുന്നേരം വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും പിന്നീട് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ബന്ദിപ്പോറയിലെ ഗുരേസിലുണ്ടായ ഹിമപാതത്തിലായിരുന്നു മറ്റ് രണ്ട് സൈനികര്‍ കുടുങ്ങിയത്.