ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളിലൂടെ രാജ്യത്തെ കർഷകർ സ്വയംപര്യാപ്‌തരാകുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. കർഷകരിൽ നിന്നും സർക്കാർ വാങ്ങുന്ന വിളകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഉദാഹരണമായി 2013 - 2014 കാലത്ത് കർഷകരിൽ നിന്നും സർക്കാർ ചെറുപയർ സ്വീകരിച്ചിരുന്നില്ല. എന്നാൽ 2019 - 2020 ആയപ്പോഴേക്കും 1.66 ലക്ഷം മെട്രിക് ടൺ ചെറുപയറാണ് മോദി സർക്കാർ കർഷകരിൽ നിന്നും വാങ്ങിയതെന്ന് രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ മൂന്ന് കാർഷിക ബില്ലുകളാണ് പാസാക്കിയത്. ഇതിനോട് യോജിക്കുന്നതായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഞായറാഴ്‌ച അറിയിച്ചിരുന്നു. ബില്ലിൽ എതിർപ്പറിയിച്ച് രാജ്യമെമ്പാടും കനത്ത പ്രക്ഷോഭമാണ് കർഷകരുടെയും പ്രതിപക്ഷ പാർട്ടികളുടെയും ഭാഗത്ത് നിന്നുണ്ടായത്. പ്രതിഷേധങ്ങളുടെ ഭാഗമായി ശിരോമണി അകാലിദൾ എൻഡിഎയിൽ നിന്നും വിട്ടതായി അറിയിച്ചിരുന്നു.