ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് പകരം കർഷകർക്ക് ട്രാക്‌ർ റാലിക്കായി മറ്റൊരു ദിവസം തെരഞ്ഞെടുക്കമായിരുന്നുവെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. നാളെ പ്രശനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത കർഷകരും പൊലീസും ഒരുപോലെ പുലർത്തണമെന്നും കർഷക സമരം അടുത്തുതന്നെ അവസാനിക്കുമെന്നും നരേന്ദ്രസിംഗ് തോമർ പറഞ്ഞു.
പഞ്ചാബിൽ നിന്നുള്ള ഏതാനും കർഷക യൂണിയനുകൾ കാരണം സംഭാഷണത്തിന് ഫലമുണ്ടായില്ലെന്നതിൽ ഖേദമുണ്ടെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഓഫറാണ് സര്‍ക്കാര്‍ നല്‍കിയതെന്നും കര്‍ഷകര്‍ സംഘടനകളുടെ തീരുമാനത്തെക്കുറിച്ച് പുനരാലോചന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷി മന്ത്രി വ്യക്തമാക്കി. കർഷകരുടെയും കാർഷിക മേഖലയുടെയും ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. കർഷകർക്ക് ഇതിന്‍റെ ഗുണം ലഭിക്കുന്നു. എംഎസ്‌പിയും ഉയർത്തിയിട്ടുണ്ട്. കർഷകർ വാണിജ്യ വിളകളിലേക്ക് ആകർഷിക്കപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ട്രാക്ടർ മാർച്ച് തിക്രി അതിർത്തിയിലെത്തി.