മുംബൈ: കൊവിഡ് 19ന്‍റെ വ്യാപനം കൈകാര്യം ചെയ്തതിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങ്. മഹാരാഷ്ട്രയിൽ സർക്കാരിനു പകരം സർക്കസ് നടക്കുന്നതായാണ് തോന്നുന്നുതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടിയുള്ള പ്രവർത്തനത്തിന് സോനു സൂദിനെ പിന്തുണച്ച സിംഗ് സോനു സൂദിനെതിരെയുള്ള സംസ്ഥാന സർക്കാരിന്‍റെ വിമർശനത്തെ ചോദ്യം ചെയ്തു. എൻസിപി മേധാവി ശരദ് പവാറിന്‍റെ ശക്തമായ നേതൃത്വം ഉണ്ടായിരുന്നിട്ടും സംസ്ഥാനം ഇഴയുന്നത് കാണുന്നത് നിർഭാഗ്യകരമാണെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി പ്രവർത്തകരുടെ വെർച്വൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സിംഗ് പറഞ്ഞു. അധികാരത്തോടുള്ള അത്യാഗ്രഹം രാഷ്ട്രീയ സഖ്യത്തെയും പ്രതിബദ്ധതയെയും മറികടന്നെന്ന് 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി പിരിഞ്ഞ ശിവസേനയെ പരാമർശിച്ച് സിംഗ് പറഞ്ഞു. കൊറോണ വൈറസ് രോഗിയെ ആംബുലൻസിനായി 16 മണിക്കൂറിലധികം കാത്തിരിക്കുന്നത് കാണുമ്പോൾ മഹാരാഷ്ട്രയിൽ ഏതെങ്കിലും സർക്കാർ നിലവിലുണ്ടോ എന്ന് താൻ ആശ്ചര്യപ്പെടുന്നതായി അദേഹം പറഞ്ഞു. നടൻ സോനു സൂദിന്‍റെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തെ മഹാരാഷ്ട്ര സർക്കാർ വിമർശിച്ചു. കൊവിഡ് വ്യാപനം എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ച് യുപി, കർണാടക എന്നിവിടങ്ങളിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പഠിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.