ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് മാത്രമേ ഇനി സർക്കാർ ആശുപത്രികളിൽ ചികിത്സ അനുവദിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള ആശുപത്രികളും പ്രത്യേക ശസ്ത്രക്രിയകൾ നടത്തുന്ന സ്വകാര്യ ആശുപത്രികളെയും തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ള സ്വകാര്യ-സർക്കാർ ആശുപത്രികൾ തീരുമാനം പിന്തുടരണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാളെ മുതൽ റസ്റ്റൊറന്‍റുകളും ആരാധനാലയങ്ങളും സംസ്ഥാന അതിർത്തികളും തുറക്കുമെന്നും ആളുകൾ കൂടുതൽ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹോട്ടലുകൾ അടച്ചിടണമെന്നും ഇവ അടിയന്തര സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണെങ്കിൽ ആശുപത്രി സേവനത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ വിലിയിരുത്താൻ നിയമിച്ച അഞ്ചംഗ കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് ഡൽഹി സ്വദേശികൾക്കായി ചികിത്സക്ക് കൂടുതൽ പരിഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.