ദാമൻ: കേന്ദ്രഭരണ പ്രദേശമായ ദാമൻ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 27 ആയി. ഇതോടെ ഗുജറാത്ത് അതിർത്തി അധികൃതർ അടച്ചു. 8 പേർക്കാണ് പുതുതായി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. പുതിതായി രോഗം സ്ഥിരീകരിച്ചവരെല്ലാം അതിര്‍ത്തിയിലുള്ള സംസ്ഥാനമായ ഗുജറാത്തിലെ വാപ്പി വ്യവസായിക ഫാക്ടറിയില്‍ ജോലിക്ക് പോകുന്ന തൊഴിലാളികളാണെന്ന് പ്രോഗ്രാം ഓഫീസര്‍ മേഘല്‍ ഷാ പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി ദാമനിലെ എല്ലാ ചെക്ക് പോസ്റ്റുകളും ജില്ലാ ഭരണകൂടം അടച്ചു. പാസുകള്‍ ഉള്ള വാഹനങ്ങള്‍ക്കും ദാമനിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. ജൂണ്‍ ഒമ്പതിനാണ് ആദ്യത്തെ രണ്ട് കൊവിഡ് കേസ് ജില്ലയില്‍ സ്ഥിരീകരിച്ചത്.
ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നിവിടങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ജൂണ്‍ 12നാണ് ദിയുവില്‍ ആദ്യത്തെ രണ്ട് കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. പ്രദേശത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തായി. ശനിയാഴ്ച ഇവിടെ അഞ്ച് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കലക്ടര്‍ സലോണി റായി പറഞ്ഞു. ദാദ്രയിലും നാഗര്‍ ഹവേലിയിലുമായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49 ആയി. ദാമനിലും ദിയുവിലുമായി 85 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 70 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 27239 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 701 പേരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. 8430 സാമ്പിളുകള്‍ ദാമനില്‍ നിന്നും, 1834 സാമ്പിളുകള്‍ ദിയുവില്‍ നിന്നും പരിശോധനക്ക് അയച്ചു. 2696 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.