ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം 14,465 ആയി ഉയർന്നതിനെ തുടർന്ന് ആരോഗ്യ സേവന സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്ന് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ആരോഗ്യ വകുപ്പിനോട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ചീഫ് സെക്രട്ടറി വിജയ് ദേവ്, ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ, എന്നിവരുമായി ബൈജാൽ വീഡിയോ കോൺഫറൻസിങ് നടത്തി. യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെയ്നർ സോണുകൾ നിരീക്ഷിക്കാൻ ലെഫ്റ്റനന്‍റ് ഗവർണർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആശുപത്രികളിൽ കൊവിഡ് കിടക്കകളുടെ ലഭ്യതയെക്കുറിച്ച് പൊതുജനങ്ങൾക്ക് തത്സമയ വിവരങ്ങൾ നൽകുമെന്ന് യോഗത്തിൽ തീരുമാനിച്ചതായി തിങ്കളാഴ്ച മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഓൺലൈൻ സംവിധാനം സൃഷ്ടിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് 30,000 പിപിഇ കിറ്റുകൾ (50,000 പിപിഇ സ്റ്റോക്ക്), 3.5 ലക്ഷം എൻ 95 മാസ്കുകൾ, 28 വെന്‍റിലേറ്ററുകൾ, 435 ഓക്സിജൻ കോൺസെൻട്രേറ്റർ എന്നിവയ്ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ കൊവിഡ് മരണസംഖ്യ 288 ആയി ഉയർന്നു. 412 പുതിയ കേസുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.