ന്യൂഡൽഹി: ഡൽഹിയിൽ പുതുതായി 1,007 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗ ബാധിതർ 29,000 കടന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 874 ആയി. മെയ് 30 മുതൽ ജൂൺ ആറ് വരെ ഡൽഹിയിൽ 62 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിർദ്ധനരായ രോഗികൾക്ക് ഡൽഹി ആശുപത്രികളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കുമെന്ന് ഡൽഹി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അണുബാധ പടരുന്നത് തടയാന്‍ ഒരു ജില്ലാ കോർ ടീം രൂപീകരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 56,000 കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുവരെ 11,357 രോഗികൾ ആശുപത്രിവിട്ടു. 17,712 സജീവ കേസുകളാണ് നിലവിൽ ഉള്ളത്. നഗരത്തിലെ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം ഞായറാഴ്ച 169 ൽ നിന്ന് 183 ആയി ഉയർത്തി.