ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയില്‍ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ് നേതൃത്വം. രാജ്യസഭയിലെ ഇന്നലെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം ഉയർത്തിയെങ്കിലും രാജ്യസഭ കോൺഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത പരസ്യമായി രാജി പ്രഖ്യാപിച്ചത് കനത്ത തിരിച്ചടിയായി. ഇതോടൊപ്പം സോണിയാഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തുന്ന ജനാർദ്ദൻ ദ്വിവേദിയും കേന്ദ്രസർക്കാരിനെ പരസ്യമായി അനുകൂലിച്ച് നിലപാട് എടുത്തു. യുവനേതാവ് ദീപേന്ദർ ഹൂഡ, ജ്യോതി മിർദ, റായ്‌ബറേലി എംഎല്‍എ അദിതി സിങ് എന്നിവരും ബിജെപി സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ പരസ്യമായി അനുകൂലിച്ചു.
ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള നടപടിയില്‍ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കണമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ഇതു സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സാധാരണഗതിയില്‍ എല്ലാ വിഷയങ്ങളിലും ട്വിറ്ററില്‍ നിലപാട് പരസ്യപ്പെടുത്തുന്ന രാഹുല്‍ ഗാന്ധി കശ്മീർ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്താത്തത് കോൺഗ്രസില്‍ ചർച്ചയായി. ഇതിന്‍റെ തുടർച്ചയെന്നോണം കശ്മീർ വിഷയത്തില്‍ നിലപാട് അറിയാൻ സോണിയാഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.