ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്‌സാപ്പിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 70 കോടി കടന്ന് പിന്നെയും മുന്നോട്ട് പൊയ്‌കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് അതില്‍ 40 കോടി പേരും വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണ്. ഇന്ത്യയില്‍ ഈ ആപ്പിന് എത്രത്തോളം ജനപ്രീതിയുണ്ടെന്ന് വളരെ അധികം വ്യക്തമാക്കുന്ന കണക്കുകളാണ് അത്. ജനങ്ങളുടെ ജീവിതത്തില്‍ ആഴത്തില്‍ വേരോടി കഴിഞ്ഞിരിക്കുന്ന അത്തരം ഒരു ജനപ്രിയ മൊബൈല്‍ ആപ്പ് പെട്ടെന്നൊരു നാള്‍ “ഞങ്ങളിതാ, ഞങ്ങളുടെ സ്വകാര്യതാ നയം മാറ്റുന്നു” എന്ന് പ്രഖ്യാപനവുമായി രംഗത്ത് വരുന്നു. മാത്രമല്ല, പുതിയ നയം സ്വീകരിക്കുവാന്‍ തയ്യാറല്ലാത്തവര്‍ക്ക് 2021 ഫെബ്രുവരി എട്ട് മുതല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന ഭീഷണിയും കൂടെയുണ്ട്. ലോകത്താകമാനമുള്ള 200 കോടി ഉപയോക്താക്കളെ ഞെട്ടിത്തരിപ്പിച്ചു കൊണ്ടാണ് വാട്‌സാപ്പിന്‍റെ പുതിയ നയം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെയ്ക്കപ്പെടുന്ന വിവരങ്ങള്‍ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ലഭ്യമാകും എന്നു ഭയന്ന നിരവധി പേര്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായുവാന്‍ തുടങ്ങി. അതേ തുടര്‍ന്ന് ലക്ഷകണക്കിന് വാട്‌സാപ്പ് ഉപയോക്താക്കള്‍ ടെലഗ്രാമും സിഗ്നലും പോലുള്ള ആപ്പുകളിലേക്ക് മാറാന്‍ ആരംഭിച്ചു. അത് തീര്‍ച്ചയായും വാട്‌സാപ്പിന് ഉല്‍കണ്ഠകള്‍ നല്‍കുന്നത് തന്നെയായിരുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ തന്നെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങളോട് പ്രതികരിക്കാതിരുന്ന വാട്‌സാപ്പ് മെയ്-15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെക്കുവാന്‍ തീരുമാനിച്ചു. തങ്ങളുടെ സ്വകാര്യതയുടെ സുരക്ഷ സംബന്ധിച്ച് ഉപയോക്താക്കളെ ഈ സമയത്തിനുള്ളില്‍ പറഞ്ഞു ബോധ്യപ്പെടുത്തി എടുക്കും എന്നാണ് ഈ സമൂഹ മാധ്യമ വമ്പന്‍ പറയുന്നത്. ഇക്കാര്യത്തില്‍ അവസാന വാക്ക് തങ്ങളുടേത് തന്നെയായിരിക്കും എന്ന വാട്‌സാപ്പിന്‍റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.വാട്‌സാപ്പിന്‍റെ പുതിയ സ്വകാര്യതാ നയത്തെ വെല്ലുവിളിച്ചു കൊണ്ട് ഒരു അഭിഭാഷകന്‍ നല്‍കിയ കേസ് തള്ളി കളഞ്ഞ ഡല്‍ഹി ഹൈക്കോടതി, ഒരു സമൂഹ മാധ്യമ ആപ്പിന്‍റെ സ്വകാര്യതാ നയം അംഗീകരിക്കേണ്ടത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും പ്രസ്തുത പ്ലാറ്റ്‌ഫോമില്‍ ചേരണമോ വേണ്ടയോ എന്ന് ഒരാള്‍ക്ക് സ്വയം തീരുമാനിക്കാമെന്നും പറഞ്ഞു. എന്നാല്‍ അവിടം കൊണ്ടൊന്നും അവസാനിക്കാത്ത തരത്തില്‍ അതീവ വൈകാരികമാണ് ഈ പ്രശ്‌നം എന്നതില്‍ സംശയമില്ല. വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഈയിടെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മറ്റൊരു ഹർജിയും ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നു. വിവരങ്ങള്‍ ചോര്‍ന്നു പോകും എന്നുള്ള ആരോപണങ്ങളെ തള്ളി കളഞ്ഞ വാട്‌സാപ്പ് അധിക ഡാറ്റാ സുരക്ഷ നല്‍കുമെന്ന് പറയുകയും ചെയ്യുന്നു. ആര് എന്തൊക്കെ നയങ്ങള്‍ സ്വീകരിച്ചാലും പൗരന്മാരുടെ വ്യക്തിപരമായ സ്വകാര്യത ലംഘിക്കപ്പെടുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്.
ജീവിക്കാനുള്ള അവകാശവും സമത്വത്തിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഉള്ള അവകാശവും പോലെ ഒരു വ്യക്തിയുടെ സ്വകാര്യതയും അയാളുടെ മൗലികാവകാശം തന്നെയാണെന്ന് 2017-ല്‍ സുപ്രീം കോടതി ഉത്തരവിട്ടത് ഇവിടെ സ്മരിക്കേണ്ടത് നല്ലതാണ്. ജനങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കുവാന്‍ കോടതി അന്ന് സര്‍ക്കാരിനോട് ആഹ്വാനം ചെയ്തു .ലോകത്തെ 90-ലധികം രാജ്യങ്ങളില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അതിശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. യൂറോപ്യൻ യൂണിയന്‍ നടപ്പില്‍ വരുത്തിയിരിക്കുന്ന ജനറല്‍ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷന്‍ (ജിഡിപിആര്‍) ആണ് പ്രസ്തുത നിയമങ്ങളില്‍ ഏറ്റവും മികവുറ്റത് എന്ന് കണക്കാക്കപ്പെടുന്നു. പ്രസ്തുത രാജ്യങ്ങളില്‍ വാട്‌സാപ്പിന് ഫെയ്‌സുബുക്കുമായി വിവരങ്ങള്‍ പങ്കു വെയ്ക്കാന്‍ കഴിയില്ല. എന്നാല്‍ അത്തരം ശക്തമായ നിയമങ്ങളുടെ അഭാവം നിഴലിക്കുന്ന ഇന്ത്യയിലെ സ്ഥിതിഗതികള്‍ മുതലെടുക്കുവാനാണ് വാട്‌സാപ്പ് ശ്രമിക്കുന്നത്. വാട്‌സാപ്പിന്‍റെ ഈ കളിയില്‍ അവരെ വിജയിക്കുവാന്‍ അനുവദിച്ചുകൂടാ നമ്മുടെ സര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയുന്ന ഒരു നിയമം ഉടന്‍ തന്നെ സര്‍ക്കാര്‍ നടപ്പില്‍ വരുത്തേണ്ടതുണ്ട്. 2019-ല്‍ ഡിസംബറില്‍ പാര്‍ലിമെന്‍റിൽ കൊണ്ടു വന്ന വ്യക്തി വിവര സുരക്ഷാ ബില്‍ വേണ്ടത്ര ശക്തമായതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ജിഡിപിആറിന്‍റെ അതേ തരത്തിലുള്ള ഒരു ശക്തമായ നിയമം നടപ്പിലാക്കുക എന്നുള്ളത് മാത്രമാണ് വാട്‌സാപ്പ് ഉയര്‍ത്തി കൊണ്ടു വന്നതു പോലുള്ള വിവാദങ്ങള്‍ക്കുള്ള ഏറ്റവും മികച്ച മറുമരുന്ന്.