ലോകത്തിൽ ഏറ്റവും കൂടുതല്‍ മലിനീകരണം ഉള്ള 30 നഗരങ്ങളിൽ 21 എണ്ണമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും കൊവിഡ് 19 മരണ നിരക്കും തമ്മിൽ ബന്ധമുള്ളതായി അമേരിക്കന്‍ സര്‍വകലാശാലയായ ഹാർവാർഡ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. മലിനമായ നഗരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ കൊവിഡ് 19 വേഗം ബാധിച്ചേക്കാം എന്ന് പഠനം സൂചിപ്പിക്കുന്നു.
ലോകത്തിന് ഇനിയും പ്രതീക്ഷയുണ്ടെന്ന് യുഎൻ പരിസ്ഥിതി പദ്ധതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എറിക് സോൾഹൈം പറഞ്ഞു. കൊവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതിനേക്കാൾ ലോകത്ത് ഇപ്പോൾ പച്ചപ്പ് കൂടിയാതി അദ്ദേഹം കൂട്ടിച്ചേർത്തു. വായു മലിനീകരണത്തിന്‍റെ വർദ്ധനവിന് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് പുനരുപയോഗ ഊർജ്ജ വിഭവങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നി പറഞ്ഞു. പുനരുപയോഗ ഊർജ്ജ വിഭവങ്ങളുടെ ഉപയോഗം ജനപ്രിയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സോൽഹൈം പ്രശംസിച്ചു. വന്യജീവി സംരക്ഷണത്തില്‍ ഇന്ത്യ മാതൃക സൃഷ്ടിച്ചതായി സോൽഹൈം നിരീക്ഷിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ സൗരോർജ്ജ വില ഇന്ത്യയിലാണ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷനും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളവും ഉള്ള ആദ്യത്തെ രാജ്യമാണ് ഇന്ത്യ. കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടുന്നതിന് ലോകത്തിലെ ആളുകൾ മാനുഷിക അടിസ്ഥാനത്തിൽ ഒത്തുചേരണമെന്നും അദ്ദേഹം നിർദേശിച്ചു.
ചൈനയിലെ മാംസ - മത്സ്യ ചന്തകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ചൈനീസ് സര്‍ക്കാർ അവയെ നിയന്ത്രിക്കണമെന്നും സോൽഹൈം പറഞ്ഞു. അനധികൃത വന്യജീവികളുടെ വ്യാപാരം ചൈന അവസാനിപ്പിക്കേണ്ടതുണ്ടെന്നും സോൽഹൈം കൂട്ടിച്ചേർത്തു. കൊവിഡ് 19 പ്രതിസന്ധി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ചൈന രണ്ട് സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ആഫ്രിക്കയിലെ ആനകളുടെ സംരക്ഷണം മികച്ചതാക്കാൻ വലിയ സ്വാധീനം ചെലുത്തുന്ന ആനക്കൊമ്പ് ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുക എന്നതായിരുന്നു അതിലൊന്ന്. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് തടയുക എന്നതായിരുന്നു രണ്ടാമത്തെ തീരുമാനം. ചൈന, ഇന്ത്യ, വിയറ്റ്നാം, ഏഷ്യയിലെ മറ്റ് ചില രാജ്യങ്ങൾ എന്നിവയുടെ ചുവടുപിടിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് മാലിന്യ ഇറക്കുമതി നിർത്തി.