ന്യൂഡൽഹി: രാജസ്ഥാനിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയരുന്നതിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. 'പൊളിറ്റിക്കൽ ടൂറിസം'വുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനുപകരം രാഹുൽ ഗാന്ധി അതിൽ ശ്രദ്ധ ചെലുത്തണമെന്നും ബിജെപി പറഞ്ഞു.
സംസ്ഥാനത്തെ കരൗലിയിൽ ഭൂമി കയ്യേറ്റക്കാർ ജീവനോടെ തീകൊളുത്തിയതായി ആരോപിക്കപ്പെടുന്ന ക്ഷേത്ര പൂജാരിയുടെ കൊലപാതകവും ബിജെപി നേതാക്കൾ എടുത്തു പറഞ്ഞു. രാഷ്ട്രീയ ടൂറിസത്തിന് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനുപകരം, സ്ത്രീകൾക്കെതിരായ അതിക്രൂരമായ കുറ്റകൃത്യങ്ങൾ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടതിന് രാജസ്ഥാനിലെ ജനങ്ങളോട് ക്ഷമ ചോദിക്കണമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളോ കുട്ടികളോ ആരും രാജസ്ഥാനിൽ സുരക്ഷിതരല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി വക്താവുമായ രാജ്യവർധൻ സിംഗ് റാത്തോഡ് ആരോപിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിൽ ആഴ്ചകൾ ചെലവഴിക്കുന്ന സർക്കാരിന് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ മാത്രമേ കഴിയൂ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം രാജസ്ഥാനാണെന്നും റാത്തോർ പറഞ്ഞു. രാജസ്ഥാനിലെ പോലീസ് സ്റ്റേഷനിൽ കുറ്റവാളികൾ അടുത്തിടെ ആക്രമണം നടത്തിയെന്നും എകെ 47 റൈഫിളുകളിൽ നിന്ന് വെടിയുതിർത്തതായും ജാവദേക്കർ ആരോപിച്ചു.