ഗുണ്ടൂർ: ഈ അടുത്ത കാലം വരെ ആരും അവരുടെ കൈകള്‍ തൊടുവാന്‍ ധൈര്യപ്പെട്ടിരുന്നില്ല. അവര്‍ ഭിക്ഷ വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ അവരുടെ കൈകള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ന് നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 1960-ലാണ് സാല്‍മിഷന്‍ ആര്‍മി എന്ന സംഘടന ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്ള ബാപത്ലയിലെ കുഷ്‌ഠ രോഗികള്‍ക്കായി സൗജന്യ വൈദ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുണ്ടൂരിലേക്ക് കുഷ്‌ഠ രോഗികള്‍ എത്തിക്കൊണ്ടിരുന്നു. ഇങ്ങനെ എത്തിയവരില്‍ ആയിരത്തിലധികം പേര്‍ ഇവിടെ തന്നെ തങ്ങുകയും ജീവിക്കാന്‍ വേണ്ടി ഭിക്ഷ യാചിക്കുവാന്‍ ആരംഭിക്കുകയും ചെയ്‌തു. അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി കൊണ്ട് 1985-ല്‍ സര്‍ക്കാര്‍ അവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. ബഥനി കോളനി എന്നാണ് ഈ പ്രദേശം അറിയപ്പെട്ടത്. ഇവിടെ കുടിയേറിയവരുടെ കുട്ടികള്‍ പോലും ഭിക്ഷാടനത്തിനിറങ്ങി. എന്നാല്‍ അവരുടെ ജീവിതത്തില്‍ ഒരു മാറ്റം ലക്ഷ്യം വച്ച് ബഥനി കോളനി യാചക അസോസിയേഷന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നൂല്‍ നൂല്‍ക്കുന്നതില്‍ പരിശീലനം നല്‍കിത്തുടങ്ങി.
ബോയിനമ്മ എന്ന സ്ത്രീ ഇവരുടെ അവസ്ഥ മനസിലാക്കി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തുടങ്ങിയ സമയത്ത് ഇവിടെ ഏതാണ്ട് 200 കുഷ്‌ഠ രോഗികളാണ് ഉണ്ടായിരുന്നത്. ബോയിനമ്മ അവര്‍ക്ക് പുനരധിവാസ കേന്ദ്രം ലഭ്യമാക്കി. ഈ പുനരധിവാസ കേന്ദ്രത്തില്‍ ഏതാണ്ട് 100 മുതല്‍ 150 വരെ അംഗങ്ങള്‍ക്ക് നൂല്‍ നൂല്‍ക്കാനുള്ള വസ്‌തുക്കള്‍ നല്‍കി. മെത്തകള്‍ തയ്യാറാക്കാന്‍ ഇവരെ പരിശീലിപ്പിച്ചു. നിലവില്‍ 15 തുന്നല്‍ക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കവരും വിരമിച്ചു കഴിഞ്ഞു. ഇനി കുട്ടികള്‍ വേണം ഇത് ഏറ്റെടുത്ത് നടത്താനെന്ന് മീരാ വാലി പറയുന്നു. ബാഗുകള്‍, കമ്പിളി പുതപ്പുകള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ എന്നിവ നെയ്‌തു കൊണ്ടാണ് അവര്‍ തുടക്കം കുറിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ നിര്‍മിക്കുന്ന കര കൗശല വസ്‌തുക്കള്‍ ലോകം മുഴുവന്‍ പ്രസിദ്ധമായി. തുടക്കത്തില്‍ കടുത്ത രീതിയില്‍ കുഷ്‌ഠം ബാധിച്ച സ്ത്രീകള്‍ക്ക് ഏറെ സമയം ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല. പക്ഷെ അവരുടെ പെണ്‍ മക്കളും ആണ്‍ മക്കളുടെ ഭാര്യമാരുമെല്ലാം തുന്നല്‍ ആരംഭിച്ചതോടു കൂടി ഉല്‍പ്പാദനം കുത്തനെ ഉയര്‍ന്നു. ലളിതമായ രീതിയില്‍ ആരംഭിച്ച ഈ നെയ്ത്ത് യൂണിറ്റ് ഇപ്പോള്‍ കോളനിയിലെ അംഗങ്ങള്‍ക്കെല്ലാം തന്നെ ഒരു വരുമാന മാര്‍ഗമായി മാറിയിരിക്കുന്നു. വര്‍ണ്ണാഭമായ മെത്തകളും ആകര്‍ഷകമായ അനുബന്ധ വസ്‌തുക്കളുമെല്ലാം നെയ്തെടുക്കുന്നതില്‍ വിദഗ്‌ധരാണ് ബഥനിയിലെ സ്ത്രീകള്‍. പരമ്പരാഗത തറി ഉപയോഗിച്ച് അവര്‍ കടുത്ത വര്‍ണ്ണങ്ങളിലുള്ള പരുത്തി തുണികള്‍ നെയ്തെടുത്ത് പിന്നീട് അവ ബാഗുകളാക്കി തുന്നിയെടുക്കും. അവരുടെ ഉല്‍പന്നങ്ങളെല്ലാം തന്നെ കൈകൊണ്ട് തുന്നിയെടുത്തവയാണ്. പുതപ്പുകളും കിടക്ക വിരികളും ഒക്കെ നിര്‍മ്മിക്കുന്നതില്‍ അതിവേഗതയും മികവുമാണ് അവര്‍ക്കുള്ളത്.