ലക്‌നൗ: രാജ്യം ദീപാവലി ആഘോഷിക്കുമ്പോൾ അയോധ്യ അത് ഗിന്നസ് ബുക്ക് റെക്കോർഡിലേക്കുള്ള വഴി തുറക്കുകയാണ്. കഴിഞ്ഞ വർഷം മൂന്ന് ലക്ഷം വിളക്കുകൾ കത്തിച്ച് ഗിന്നസ് ബുക്കിലിടം നേടിയിരുന്നു അയോധ്യ. റെക്കോർഡ് തിരുത്താൻ ഇത്തവണ ദീപാവലിക്ക് അഞ്ച് ലക്ഷത്തിൽ കൂടുതൽ മൺചിരാതുകൾ തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് യുപി ഗവൺമെന്‍റ്. ഏകദേശം 40 ലിറ്റർ എണ്ണയാണ് കുറഞ്ഞത് 45 മിനിറ്റ് നേരത്തേക്ക് നഗരത്തെ പ്രകാശമയമാക്കാൻ വേണ്ടത്. ഇതിനായി 5000 വോളന്‍റിയേഴ്‌സിനെയും ഏർപ്പെടുത്തി.
ഈ മാസം 26ന് നടക്കുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പ് സർക്കാർ സംസ്ഥാന ടൂറിസം വകുപ്പിന് നൽകി. അവധ് സർവകലാശാലയും ടൂറിസം വകുപ്പും ചേർന്നൊരുക്കുന്ന ദീപോത്സവത്തിൽ അയോധ്യയും സരയൂ തീരവുമുൾപ്പടെ 15 സ്ഥലങ്ങളിൽ 5.51 ലക്ഷം ദീപങ്ങൾ തെളിയും.
ഇന്ന് രാവിലെ പത്ത് മണി മുതൽ 12 മണി വരെ രാമ കഥാ മ്യൂസിയത്തിൽ പെയിന്‍റിങ് വർഷോപ്പും തുടർന്ന് രാംലീലയും ഭജനയും ഉണ്ടാകും. മൂന്ന് ദിവസം നീളുന്ന ആഘോഷങ്ങൾക്കൊടുവിൽ ദീപാവലി ദിനത്തിൽ ഘോഷയാത്രയും അന്തർദേശീയ രാംലീല അവതരണവും നടത്തും. ശ്രീലങ്ക, നേപ്പാൾ, ഇന്തോനേഷ്യ, ഫിലിപ്പൻസ് എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കുമെന്നും അവധി യൂണിവേഴ്‌സിറ്റി വൈസ് ചെയർമാൻ മനോജ് ദീക്ഷിത് ഇടിവി ഭാരതിനോട് പറഞ്ഞു.