ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യപേക്ഷ വാദം കേള്‍ക്കാന്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരെ വ്യാജക്കേസുകളാണ് പൊലീസ് ചുമത്തിയതെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ച ചികിത്സ ലഭ്യമാക്കിയില്ലെന്നുമാണ് ആസാദിന്‍റെ ഹര്‍ജിയിലെ വാദം.
പോളിസൈത്തീമിയ രോഗത്തിന് ചികിത്സയിലാണെന്ന് കാണിച്ച് നേരത്തെ ആസാദ് കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും കൃത്യമായ ചികിത്സ നൽകിയില്ലെന്നാണ് ആസാദിന്‍റെ ആരോപണം. 2017ല്‍ സഹറാന്‍പൂരില്‍ ദലിതരും ഠാക്കൂറുമാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടർന്ന് ജയില്‍വാസമനുഷ്ഠിച്ചതോടെയാണ് ചന്ദ്രശേഖര്‍ ആസാദ് ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്.
ഡിസംബർ 21നാണ് ഭീം ആർമി തലവനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആസാദിന്‍റെ സംഘടനയായ ഭീം ആർമി ജന്തർ മന്ദറിലേക്ക് നടത്തിയ മാർച്ചിന് പൊലീസിന്‍റെ അനുമതിയില്ലായിരുന്നു. ഭീം ആർമി പ്രവർത്തകരെയടക്കം ഡൽഹി ഗേറ്റിനടുത്ത് പൊലീസും അർധസൈനികവിഭാഗവും തടഞ്ഞു. പിന്നാലെ സ്ഥലത്ത് വലിയ അക്രമം നടന്നു.