ആന്ധ്രാപ്രദേശ്: വിസൈനഗരം ജില്ലയില്‍ തടി വില്‍പ്പനശാലയില്‍ വന്‍ തീപിടത്തം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ബുധനാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു.
കെട്ടിട ഉടമകള്‍ ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെങ്കിലും വൃദ്ധ ദമ്പതികള്‍ ഒഴികെ മറ്റാരും സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ കുടുങ്ങിയ വൃദ്ധ ദമ്പതികളെ രക്ഷപ്പെടുത്തി. പുക പടര്‍ന്നത് മൂലം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം 1500 ചതുരശ്രയടി വിസ്‌തീര്‍ണമുള്ള തടിവില്‍പ്പനശാലയില്‍ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികള്‍, പ്ലാസ്റ്റിക്, ഗ്ലാസ് വസ്‌തുക്കള്‍ എന്നിവ കത്തി നശിച്ചു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെന്നും നഷ്ടം ഇനിയും കണക്കാക്കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.