ന്യൂഡൽഹി: കേന്ദ്ര മന്ത്രി അമിത് ഷായുടെ ആദ്യ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ജമ്മുകശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ താമസിക്കുന്നവർക്ക് കൂടി സംവരണാനുകൂല്യങ്ങൾ ബാധകമാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് ഫെബ്രുവരിയിൽ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ബിൽ കൊണ്ടുവരേണ്ട ആവശ്യകതയെ കുറിച്ചും അമിത് ഷാ സംസാരിക്കും.
ഇന്ത്യ-പാകിസ്താന്‍ അതിർത്തിയിൽ താമസിക്കുന്നവർക്ക് സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് പുതിയ ബിൽ. നിയന്ത്രണ രേഖയ്ക്ക് ആറ് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാത്രമാണ് നേരത്തെ സംവരണാനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. ബിൽ പാസാകുന്നതോടെ ഒന്നാം മോദി സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം, ഗുജ്ജർ ഉൾപെടെയുള്ള പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കുള്ള സംവരണാനുകൂല്യം അന്താരാഷ്ട്ര അതിർത്തിയിൽ താമസിക്കുന്നവർക്ക് ലഭിക്കും. ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയായ 370ാം വകുപ്പ് റദ്ദാക്കുമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പറഞ്ഞിരുന്നു.