ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കൊവിഡ്-19 സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാവിലെ 11 മണിക്ക് ആഭ്യന്തര മന്ത്രാലയത്തിലാണ് യോഗം ചേരുക. ബിജെപി, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഞായറാഴ്ച അമിത് ഷായുടെ നേതൃത്വത്തില്‍ രണ്ട് യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
ഡല്‍ഹിയിലെ കൊറോണ വൈറസ് രോഗികള്‍ക്ക് ഉപയോഗിക്കുന്നതിന് 500 റെയില്‍വെ കോച്ചുകള്‍ കൈമാറുമെന്ന് യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെ 60 ശതമാനം ബെഡ്ഡുകള്‍ കൊറോണ രോഗികള്‍ക്ക് വേണ്ടി കൈമാറാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കുറച്ച് ദിവസത്തിനകം ഡല്‍ഹിയിലെ പരിശോധനകള്‍ ഇരട്ടിയാക്കും. ആറ് ദിവസത്തിനകം പരിശോധന മൂന്നിരട്ടിയാക്കുമെന്നും ആദ്യ രണ്ട് യോഗങ്ങള്‍ക്ക് ശേഷം അമിത് ഷാ പറഞ്ഞു.
ആദ്യ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് ചേര്‍ന്ന രണ്ടാമത്തെ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി, അനില്‍ ബൈജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍, സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍, മറ്റ് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡല്‍ഹിയിലും രാജ്യത്തുടനീളവുമുള്ള കൊവിഡ്-19 അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഒരു സഖ്യകക്ഷി യോഗം വിളിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എനിക്ക് സന്ദേശം ലഭിച്ചുവെന്ന് ഡല്‍ഹി കോൺഗ്രസ് മേധാവി അനിൽ കുമാർ ചൗധരി ട്വീറ്റ് ചെയ്തു.
മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ദിനംപ്രതി കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് ഡല്‍ഹിയെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ കഥകളും കൊവിഡ് -19 രോഗികളെ അവർ എങ്ങനെ ചികിത്സിക്കുന്നുവെന്നതും അറിഞ്ഞപ്പോള്‍ വേദനയുണ്ടായിയെന്നും സുപ്രീം കോടതി പറഞ്ഞു.