അലഹാബാദ്: അമിത് ഷായെ കരിങ്കൊടി കാണിച്ചതിന് കഴിഞ്ഞവര്‍ഷം ജൂലായിൽ അറസ്റ്റിലായ അലഹാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി നേഹാ യാദവിനെ സര്‍വകലാശാലയിൽ നിന്ന് സസ്പെന്‍റ് ചെയ്തു. നേരത്തെ മെയ് 28ന് നേഹയ്‌ക്കെതിരേ അച്ചടക്ക നടപടികള്‍ ആരോപിച്ച് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. കോളേജിലും ഹോസ്റ്റലിലും വിദ്യാർഥികളോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്നായിരുന്നു നോട്ടീസ്.
പരീക്ഷക്കായി അധ്യയന വർഷം കഴിഞ്ഞും ഒരു മാസം കൂടി സർവ്വകലാശാല ഹോസ്റ്റൽ ഉപയോഗിക്കണമെന്ന ആവശ്യത്തിൽ നേരത്തെ നടന്ന സമരത്തിൽ നേഹ പങ്കെടുത്തിരുന്നു. സമരം ശക്തി പ്രാപിച്ചതോടെയാണ് നേഹയെ പുറത്താക്കുന്നതിന് കളമൊരുങ്ങിയത്. എന്നാല്‍, തന്‍റെ രാഷ്ട്രീയമാണ് തനിക്കെതിരെ നടപടികളുമായി വരാനിടയാക്കിയതെന്നാണ് നേഹ പറയുന്നത്. അമിത് ഷായെ കരിങ്കൊടി കാണിച്ചതിന് ശേഷം സര്‍വകലാശാലയില്‍ തനിക്ക് മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും നേഹ പറഞ്ഞു.
എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയാണ് നേഹ അലഹാബാദ് സര്‍വകലാശാലയില്‍ എത്തുന്നത്. സമര പരിപാടികളില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ക്യാംപസ് വിഭാഗമായ സമാജ് വാദി ചത്ര സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് നേഹ.