ന്യൂഡല്‍ഹി: കൊവിഡ് ആശങ്ക വർദ്ധിക്കുന്ന ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ 57 ജീവനക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ജഹാന്‍ഗീർപുരിയിലെ ബാബു ജഗ്‌ജീവന്‍ റാം ആശുപത്രിയിലെ ഡോക്‌ടർ അടക്കമുള്ള 57 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈറസ് ബാധ സ്ഥിരീകരിച്ച ജീവനക്കാരെ ക്വാറന്‍റൈന്‍ ചെയ്‌തു. അതേസമയം ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ല. മറ്റ് ആശുപത്രികളില്‍ നിന്നും ആരോഗ്യപ്രവർത്തകരെ എത്തിച്ചാണ് പ്രവർത്തനം തുടരുന്നത്.
ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരെ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഫലം ലഭിച്ചിട്ടില്ല. 100 കിടക്കകളുള്ള ആശുപത്രിയില്‍ 500 ജീവനക്കാരാണ് ഉള്ളത്. ശനിയാഴ്‌ച്ചവരെ 40 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്‌ച്ച ജീവനക്കാരും കുടുംബാംഗങ്ങളും അടക്കം 114 പേരെ പരിശോധനക്ക് വിധേയരാക്കി. ഇവരില്‍ 20 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 70 പേരുടെ ഫലം പുറത്തുവരാനുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച 70 ശതമാനം പേർക്കും യാതൊരു രോഗ ലക്ഷണവും ഉണ്ടായിരുന്നില്ല. അതേസമയം കുടുംബാംഗങ്ങൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നതായി കൊവിഡ് പൊസിറ്റീവായി കണ്ടെത്തിയ ആശുപത്രിയിലെ ഡോക്‌ടറും നഴ്‌സും വ്യക്തമാക്കി. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രി അധികൃതർ പനി വാർഡിലേക്ക് മാറ്റുന്നുണ്ട്. ജീവനക്കാർക്ക് ആവശ്യത്തിന് പിപിഇ കിറ്റുകളും മാസ്‌കുകളും കയ്യുറകളും ലഭ്യമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ മാത്രം 150 ആശുപത്രി ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇതിനകം 2,650 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 54 പേർ വൈറസ് ബാധിച്ച് മരണമടഞ്ഞു.