ഹുബ്ബള്ളി: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്‍റെ അപ്രതീക്ഷിത രാജി പാർട്ടിയിൽ വലിയ നഷ്‌ടങ്ങൾ ഉണ്ടാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബിജെപിയുടെ മുൻനിര നേതാവായിരുന്നു ഷെട്ടാർ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പാർട്ടി പല അവസരങ്ങളിലും പല നിർണായക തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഇപ്പോൾ ഈ നഷ്‌ടങ്ങളുടെ നിയന്ത്രണത്തിന് ഒരു തന്ത്രം ഉണ്ടാക്കാൻ പോവുകയാണെന്നും ബൊമ്മൈ വ്യക്‌തമാക്കി.
'മോദിയുടെ നേതൃത്വത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ബിജെപിയിൽ നടക്കുന്നത്. യെദ്യൂരപ്പ നമുക്ക് മാതൃകയാണ്. അതുപോലെ ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജഗദീഷ് ഷെട്ടാറിന് പാർട്ടിയിൽ വലിയ പദവി നൽകാമെന്ന് അറിയിച്ചിരുന്നു. പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ തലത്തിൽ സ്ഥാനം നൽകാമെന്ന് അദ്ദേഹത്തിന് വാഗ്‌ദാനം നൽകിയിരുന്നു.
ഇക്കാര്യങ്ങൾ ഇന്നലെ ചർച്ച ചെയ്‌ത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും രാജി പ്രഖ്യാപിച്ച ഷെട്ടാറിന്‍റെ തീരുമാനം വേദനാജനകമാണ്. ലിംഗ സമുദായത്തിന് ഏറ്റവും കൂടുതൽ സീറ്റുകൾ നൽകിയത് ബിജെപിയാണ്. എല്ലാ സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്.' - ബസവരാജ് ബൊമ്മൈ വ്യക്‌തമാക്കി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആറ് തവണ എംഎൽഎയായ ജഗദീഷ് ഷെട്ടാര്‍ രാജിക്കാര്യം അറിയിച്ചത്. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ഷെട്ടാർ ബിജെപിയുമായി ഇടഞ്ഞത്.
'തെരഞ്ഞെടുപ്പിൽ മത്സരിക്കും': യുവാക്കൾക്ക് അവസരം നൽകുന്നതിനായാണ് ഷെട്ടാറിനെ ഒഴിവാക്കിയതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. പാർട്ടിയിലെ ചില നേതാക്കളാണ് തന്‍റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് ജഗദീഷ് ഷെട്ടാർ രാജിക്ക് പിന്നാലെ വ്യക്‌തമാക്കിയത്. രാജി പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഷെട്ടാർ അറിയിച്ചിട്ടുണ്ട്. എന്നാൽ കോണ്‍ഗ്രസിൽ ചേരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
'ഹൃദയഭാരത്തോടെയാണ് ഞാൻ ഈ പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുന്നത്. ഈ പാർട്ടി കെട്ടിപ്പടുത്തതും വളർത്തിയതും ഞാനാണ്. എന്നാൽ ചില നേതാക്കൾ എനിക്ക് പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കാനുള്ള സാഹചര്യം സൃഷ്‌ടിച്ചു. എന്നെ അവഗണിച്ചതിൽ ഞാൻ അസ്വസ്ഥനാണ്. മിണ്ടാതെ ഇരിക്കുന്നതിന് പകരം അവരെ വെല്ലുവിളിക്കാന്‍ ഇത് എന്നെ പ്രേരിപ്പിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഞാന്‍ മത്സരിക്കും': ഷെട്ടാർ പറഞ്ഞു.
ഗൂഢാലോചന ഇല്ല: അതേസമയം ഷെട്ടാറിനെതിരെ പാർട്ടിയിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിന്‍ കുമാർ കട്ടീൽ വ്യക്‌തമാക്കി. പാർട്ടിയിൽ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പാർട്ടി വിടാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. മുതിർന്ന നേതാവായ അദ്ദേഹത്തെ പാർട്ടിയിൽ നിർത്താൻ എല്ലാ ശ്രമങ്ങളും നടത്തി. ഹൈക്കമാൻഡ് നേതാക്കളുമായും സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി. അദ്ദേഹം പാർട്ടിയിൽ നിൽക്കുമെന്നാണ് തങ്ങൾ കരുതിയതെന്നും കട്ടീൽ പറഞ്ഞു.