ഗുവാഹത്തി: തേയില വ്യാപാരത്തില്‍ റെക്കോഡ് ലേലം നടത്തി ഗുവാഹത്തി തേയില ലേല കേന്ദ്രം (ജിടിഎസി). ഒരു കിലോയ്ക്ക് 99,999 രൂപയ്ക്കാണ് നഹോർ ചുക്ബാരി ബോട്ട് ലീഫ് ഫാക്‌ടറി ലേലത്തിന് കൊണ്ടുവന്ന ഗോൾഡൻ പേൾ തേയില വിറ്റത്. വിവിധ ചെറുകിട കർഷകരിൽ നിന്ന് ശേഖരിച്ച തേയിലയാണ് നഹോർ ചുക്ബാരി ബോട്ട് ലീഫ് ഫാക്‌ടറി ലേലത്തിന് കൊണ്ടുവന്നതെന്ന് ഗുവാഹത്തി തേയില ലേലം ബയേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു.
ഗുവാഹത്തി ആസ്ഥാനമായുള്ള അസം ടീ ട്രേഡേഴ്‌സ് എന്ന തേയില വ്യാപാര സ്ഥാപനമാണ് റെക്കോഡ് വില നൽകി ഗോൾഡൻ പേൾ തേയില വാങ്ങിയത്. ആദ്യമായാണ് ദിബ്രുഗഡ് വിമാനത്താവളത്തിന് സമീപം ലാഹോവലിൽ സ്ഥിതി ചെയ്യുന്ന ബോട്ട് ലീഫ് ഫാക്‌ടറി തേയില ലേലത്തിന്‍റെ റെക്കോഡ് തകർക്കുന്നത്.
2018ൽ ആരംഭിച്ച എഎഫ്‌ടി ടെക്‌നോടെക്കിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്‌ടറി. ദിബ്രുഗഢ് ജില്ലയിലെ നഹോർചുക്, നുദ്‌വ, ഡികോം, എക്കോറട്ടോളി എന്നിവിടങ്ങിളി നിന്നുള്ള ചെറുകിട കർഷകരിൽ നിന്നാണ് ഫാക്‌ടറി തേയിലകൾ ശേഖരിക്കുന്നത്. ഗോൾഡൻ പേൾ ടീക്ക് ലഭിച്ച മോഹവില തേയിലയുടെ നല്ല ഇലകൾ കൃഷി ചെയ്യുകയും പറിക്കുകയും ചെയ്യുന്ന കർഷകർക്ക് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കർഷകർക്ക് അവരുടെ തേയിലകൾക്ക് മികച്ച വില ലഭിക്കുമെന്നും ദിനേശ് ബിഹാനി പറഞ്ഞു.
ഗുണമേന്മയുള്ള തേയില ഉത്പാദിപ്പിക്കുന്നവർക്ക് വിൽപനക്കുള്ള നല്ലൊരു വേദിയാണ് ഗുവാഹത്തി തേയില ലേല കേന്ദ്രം. മുൻകാലങ്ങളിൽ മികച്ച വിലക്ക് തേയില വിറ്റ് ജിടിഎസി റെക്കോഡുകൾ സൃഷ്‌ടിച്ചിട്ടുണ്ട്. ജിടിഎസിയിലേക്ക് മികച്ച തേയിലകൾ അയക്കുന്ന ഉത്പാദകർക്ക് മികച്ച പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.