ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിരോധനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് പ്രമുഖ പാല്‍ ഉത്പന്ന നിര്‍മാതാക്കളായ അമുല്‍ (Amul). ആഭ്യന്തര വിപണിയിലും അന്താരാഷ്‌ട്ര വിപണിയിലും പേപ്പർ സ്‌ട്രോയുടെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണമെന്നും അമുല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.
2022 ജൂലൈ 1 മുതലാണ് പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്‌ട്രോയുടെ നിർദിഷ്ട നിരോധനത്തെക്കുറിച്ച് ഞങ്ങൾ പരിസ്ഥിതി സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) എംഡി ആർ എസ് സോഥി പറഞ്ഞു.
തങ്ങളുടെ ബട്ടര്‍ മില്‍ക്ക്, ലെസി പോലുള്ള ഉത്പന്നങ്ങളില്‍ ഇത്തരം സ്ട്രോകള്‍ ഘടിപ്പിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇത് പ്രഥമിക പാക്കിങ്ങിന്‍റെ ഭാഗമാണ്. അമുലിന് പ്രതിദിനം 10-12 ലക്ഷം പ്ലാസ്റ്റിക് സ്‌ട്രോകൾ ആവശ്യമാണ്. മാത്രമല്ല പേപ്പര്‍ സ്ട്രോകള്‍ നിര്‍മിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വേണം.
ഇതിനുള്ള സമയം കൂടി ചേര്‍ത്താണ് ഒരു വര്‍ഷം സമയം ചോദിക്കുന്നതെന്നും കമ്പനി അറിയിച്ചു. നേരത്തെ ഫ്രൂട്ടി, ആപ്പി തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പാർലെ അഗ്രോയും പ്ലാസ്റ്റിക് സ്‌ട്രോ നിരോധനം നടപ്പാക്കാനുള്ള സമയപരിധി ആറ് മാസത്തേക്ക് നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Also Read: അമൂൽ ഐസ്ക്രീം വിൽപ്പനയിൽ 40 ശതമാനത്തിന്‍റെ വർധനവ്