ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി പട്യാലയിൽ രാജാ ഭാലിന്ദ്ര സിംഗ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.
പുതിയ കാർഷിക നിയമങ്ങൾ തെറ്റാണെന്നും യുവജനതക്ക് വേണ്ടിയാണ് മുതിർന്ന കർഷകർ തലസ്ഥാന അതിർത്തികളിൽ സമരം ചെയ്യുന്നതെന്നും അമരീന്ദർ സിംഗ് പറഞ്ഞു. കാർഷിക മേഖല സംസ്ഥാനങ്ങളുടെ കാര്യമാണെന്നും അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ പസാക്കിയ കാർഷിക നിയമങ്ങൾ രാജ്യത്തിന്‍റെ അഖണ്ഡതക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
യുകെയിലെ 122 എംപിമാരടക്കം സമരം ചെയ്യുന്ന കർഷകരെ പിന്തുണക്കുന്നുണ്ടെന്നും കൂടാതെ നിരവധി രാജ്യങ്ങൾ കർഷകർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. കർഷക പ്രക്ഷോഭം പരിശോധിക്കുന്നതിനായി നിയമിച്ച പ്രത്യേക കമ്മിറ്റിയിൽ പഞ്ചാബിൽ നിന്നുള്ളവരെ കേന്ദ്രം മനപൂര്‍വ്വം ഒഴിവാക്കിയതായും അമരീന്ദര്‍ സിംഗ് പറഞ്ഞു.