സംഗീത സംവിധായകനും നടനുമായ വിജയ് ആന്‍റണിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിനിയായ മീരയെ (16) ആണ് ഇന്ന് (സെപ്റ്റംബർ 19) പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീര വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ (Actor Cum Music Composer VIjay antony's Daughter Found Dead).
ചെന്നൈ ടിടികെ റോഡിലെ വീട്ടിലാണ് വിജയ് ആന്‍റണി കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഈ വീട്ടിൽ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത് (Vijay Antony's Daughter Committed Suicide). ഉടൻ തന്നെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അൽവാർപേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തമിഴ് സിനിമ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് വിജയ് ആന്‍റണിയുടെ മകളുടെ മരണ വാര്‍ത്ത പുറത്തുവന്നത്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു 16കാരിയായ മീര. കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചികില്‍സ തേടുന്നുണ്ടെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അന്വേഷണം ആരംഭിച്ച് പൊലീസ് : മീരയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ചെന്നൈ അൽവാർപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീരയുടെ മുറിയില്‍ രാവിലെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. മീരയുടെ ഫോണ്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് വേണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം മകളുടെ അപ്രതീക്ഷിത വേർപാടിൽ വിജയ് ആന്‍റണിക്കും കുടുംബത്തിനും ആശ്വാസ വാക്കുകളുമായി സഹപ്രവർത്തകരടക്കം നിരവധി പേരാണ് എത്തുന്നത്. ഫാത്തിമയാണ് വിജയ് ആന്‍റണിയുടെ ഭാര്യ. മൂത്തമകളായ മീരയ്‌ക്ക് പുറമെ ഇവർക്ക് ലാര എന്ന മറ്റൊരു മകള്‍ കൂടിയുണ്ട്. സംഗീത സംവിധായകനായി പ്രശസ്‌തനായ വിജയ് ആന്‍റണി നിർമാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എൻജിനീയർ, സംവിധായകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
നടി അപര്‍ണ നായരുടെ ആത്മഹത്യ; ഭർത്താവിനെതിരെ മൊഴികൾ ശക്തം : അടുത്തിടെയാണ് സിനിമ സീരിയൽ താരം അപർണ പി നായരുടെ (Aparna Nair's Suicide) ആത്മഹത്യവാർത്ത പുറത്തുവന്നത്. അപർണയുടെ മരണത്തിൽ ഭർത്താവിനെതിരെ ഉയർന്ന ആരോപണങ്ങൾ ശക്തമാണെന്ന് (Strong Statements against Husband of Aparna Nair) അന്വേഷണ ചുമതലയുള്ള കരമന എസ് ഐ ഇ ടി വി ഭാരതിനോട് വ്യക്തമാക്കിയിരുന്നു. സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനായുള്ള സൂചനകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നെന്നും, സഞ്ജിത്ത് അമിത മദ്യപാനിയായിരുന്നതിനാൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും നടിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
READ MORE: Aparna Nair's Suicide | നടി അപര്‍ണ നായരുടെ ആത്മഹത്യ : ഭർത്താവിനെതിരെ മൊഴികൾ ശക്തം
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക : 9152987821