ന്യൂഡല്‍ഹി: 2014ൽ പഞ്ചാബിലെ അജ്‌നാല പട്ടണത്തിലെ ഒരു പഴയ കിണറ്റിൽ നിന്ന് കുഴിച്ചെടുത്ത അസ്ഥികൂടങ്ങൾ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തിയ 26-ാമത് ബംഗാൾ ഇൻഫൻട്രി ബറ്റാലിയന്‍റേതാണെന്ന് പഠനം. സെന്‍റര്‍ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെയും (സിസിഎംബി) മറ്റ് സ്ഥാപനങ്ങളിലെയും ഗവേഷകർ നടത്തിയ ജനിതക പഠനത്തിലാണ് വെളിപ്പെടുത്തല്‍.
ഇന്ത്യ-പാക് വിഭജന സമയത്ത് നടന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ അസ്ഥികൂടങ്ങളാണിതെന്ന് ചില ചരിത്രകാരന്മാർ പറഞ്ഞിരുന്നു. വിവിധ ചരിത്ര സ്രോതസ്സുകളുടെ അടിസ്ഥാനത്തിലാണ് ഇവ ഇന്ത്യൻ സൈനികരുടെ അസ്ഥികൂടങ്ങളാണെന്ന് കണ്ടെത്തിയതെന്നും ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം സൈനികരുടെ ഐഡന്റിറ്റിയും ഭൂമിശാസ്ത്രപരമായ ഉത്ഭവവും ചർച്ച ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും സിസിഎംബിയുടെ പ്രസ്‌താവനയില്‍ പറയുന്നു.
പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ നരവംശശാസ്ത്രജ്ഞനായ ജെ എസ് ശെരാവത്, സിസിഎംബിയും ലഖ്‌നൗവിലെ ബിർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ടും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഡിഎൻഎയും ഐസോടോപ്പ് വിശകലനങ്ങളും ഉപയോഗിച്ച് ഈ രക്തസാക്ഷികളുടെ വേരുകൾ കണ്ടെത്താന്‍ ശ്രമിച്ചു. ഗംഗാ സമതല പ്രദേശത്ത് താമസച്ചിരുന്നവരുടെ അസ്ഥികൂടങ്ങളെന്നാണ് കണ്ടെത്തൽ. ഫ്രണ്ടിയേഴ്‌സ് ഇൻ ജനറ്റിക്‌സ് എന്ന ജേണലിൽ വ്യാഴാഴ്‌ച യാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡിഎൻഎ വിശകലനത്തിനായി 50 സാമ്പിളുകളും ഐസോടോപ്പ് വിശകലനത്തിനായി 85 സാമ്പിളുകളും ഗവേഷകർ ഉപയോഗിച്ചു.
"ഡിഎൻഎ വിശകലനം ആളുകളുടെ വംശപരമ്പര മനസിലാക്കാനും ഐസോടോപ്പ് വിശകലനം ഭക്ഷണ ശീലങ്ങളെക്കുറിച്ചറിയാനും സഹായിക്കുന്നു. കിണറ്റിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ പഞ്ചാബിലോ പാകിസ്ഥാനിലോ താമസിച്ചിരുന്നവരുടേതല്ലെന്ന് രണ്ട് ഗവേഷണ രീതികളിലും തെളിഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളുടെ ഡിഎൻഎയുമായി സാമ്യവുമുണ്ട്" സിസിഎംബിയിലെ ചീഫ് സയന്റിസ്റ്റ് കെ തങ്കരാജ് പറഞ്ഞു.
26-ആം നേറ്റീവ് ബംഗാൾ ഇൻഫൻട്രി ബറ്റാലിയനിൽ ബംഗാൾ, ഒഡീഷ, ബിഹാർ, ഉത്തർപ്രദേശ് എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഉൾപ്പെട്ടിരുന്നു എന്നതിന്റെ ചരിത്രപരമായ തെളിവുകളുമായി ഈ ഗവേഷണത്തിന്റെ ഫലങ്ങൾ പൊരുത്തപ്പെടുന്നുവെന്ന് ശെരാവത് പറഞ്ഞു. ചരിത്രരേഖകൾ അനുസരിച്ച്, ഈ ബറ്റാലിയനിൽ നിന്നുള്ള സൈനികർ പാകിസ്ഥാനിലെ മിയാൻ-മീറിൽ നിയമിക്കപ്പെട്ടു. ഒരു കലാപത്തിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുകയും അജ്‌നാലയ്ക്ക് സമീപം ബ്രിട്ടീഷ് സൈന്യം അവരെ പിടികൂടി വധിക്കുകയും ചെയ്‌തു.
ഈ കണ്ടെത്തലുകൾ രാജ്യത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമര നായകന്മാരുടെ ചരിത്രത്തിൽ ഒരു അധ്യായം ചേർക്കുമെന്ന് ബിഎച്ച്‌യുവിലെ സുവോളജി വിഭാഗം പ്രൊഫസർ ഗനേശ്വർ ചൗബെ പറഞ്ഞു. സംഘം നടത്തിയ ശാസ്ത്രീയ ഗവേഷണം ചരിത്രത്തെ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ രീതിയിൽ മലസിലാക്കാന്‍ സഹായിക്കുന്നുവെന്ന് ഗവേഷകനും ഡിഎൻഎ വിദഗ്‌ധനുമായ നീരജ് റായ് പറഞ്ഞു. ചരിത്രപരവും ചരിത്രാതീതവുമായ നിരവധി വസ്‌തുതകൾ അനാവരണം ചെയ്യുന്ന വലിയ തോതിലുള്ള പുരാതന ഡിഎൻഎ പഠനം നടത്താൻ സിസിഎംബി പദ്ധതിയിടുന്നതായി ഡയറക്‌ടർ വിനയ് നടിക്കൂരി പറഞ്ഞു.
Also Read മനുഷ്യ ജിനോമിന്‍റെ മുഴുവന്‍ ശ്രേണീകരണവും പൂര്‍ത്തിയാക്കി ശാസ്ത്രജ്ഞര്‍