ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിനായി മെയ് 3 നും മെയ് 9 നും ഇടയിൽ 16.5 ലക്ഷം കുപ്പി റെംഡെസിവിര്‍ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി കേന്ദ്രം. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളുടെ ലഭ്യത അവലോകനം ചെയ്യുന്നതിന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. റെംഡെസിവിര്‍ നിർമ്മാതാക്കളെ അവരുടെ ഇടപെടലുകള്‍ മുന്‍നിര്‍ത്തി ഗൗഡ യോഗത്തിൽ അഭിനന്ദിച്ചു.
ഒരു മാസം മുമ്പ് 38 ലക്ഷം കുപ്പികളായിരുന്നു നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഉത്പാദന ശേഷി പ്രതിമാസം 1.03 കോടിയായി ഉയർത്തി. വർധിച്ച ഉത്പാദന ശേഷി കുത്തിവയ്പ്പിന്‍റെ ആഭ്യന്തര ലഭ്യത വർധിപ്പിക്കും. മെയ് 3 നും മെയ് 9 നും ഇടയിൽ എല്ലാ സംസ്ഥാനങ്ങൾക്കും 16.5 ലക്ഷം കുപ്പി റെംഡെസിവിർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 21 മുതൽ ഇതുവരെ 34.5 ലക്ഷം കുപ്പികൾ അനുവദിച്ചിട്ടുണ്ട്.
വരും ആഴ്ചകളിൽ വിതരണം കൂടുതൽ വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് ഉത്പാദകരും അഭിപ്രായപ്പെട്ടു. നിലവിൽ വിപണിയിൽ മതിയായ മരുന്നുകളുടെ ലഭ്യതയുണ്ടെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. സോമാനി അറിയിച്ചു. അതേസമയം കരിഞ്ചന്തയില്‍ മരുന്ന് വില്‍പ്പന തകൃതിയായി നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.