Published : Jan 25, 2024, 12:52 PM IST
'ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടാകാം' ; ഗവർണറുടെ നടപടിയില്‍ അപാകതയില്ലെന്ന് സജി ചെറിയാന്‍
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിന്‍റെ അവസാന ഖണ്ഡിക മാത്രം വായിച്ച് സഭ വിട്ടതിൽ എന്താണ് പ്രശ്‌നമെന്ന് മന്ത്രി സജി ചെറിയാൻ (Saji Cherian Supports Governor). ഗവർണർക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടാകാം. അതുകൊണ്ടായിരിക്കാം പ്രസംഗം ഒരു മിനിട്ടില്‍ ചുരുക്കിയത്. അതിൽ അസാധാരണമായി ഒന്നും കാണുന്നില്ല. ഇതിനെ രാഷ്ട്രീയ പ്രശ്‌നമായി കാണുന്നില്ലെന്നും മന്ത്രി സജി ചെറിയാൻ എ കെ ജി സെന്‍ററിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗവർണറുടെ നടപടിയിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചത്(Policy Declaration). ഇത് സഭയോടുള്ള അവഹേളനമാണെന്ന് സതീശന്‍ ആരോപിച്ചു. നിയമസഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ നടപടിയാണിത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇതേക്കുറിച്ച് സര്‍ക്കാര്‍ വിമര്‍ശനാത്മകമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നയപ്രഖ്യാപനത്തെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. യാതൊരു യാഥാര്‍ത്ഥ്യബോധവുമില്ലാത്ത നയപ്രഖ്യാപനമാണ് ഇതെന്നാണ് സതീശന്‍റെ വിമര്‍ശനം. പല പ്രശ്‌നങ്ങളെക്കുറിച്ചും പ്രഖ്യാപനത്തില്‍ പരാമര്‍ശമില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.