ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാവിന്‍റെ ജോലിക്കായുള്ള അപേക്ഷ പഞ്ചായത്ത് തടഞ്ഞു വച്ചതായി പരാതി - autistic children Complaint
Published : Jan 29, 2024, 3:58 PM IST
കോട്ടയം: ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാവിന്‍റെ ജോലിക്കായുള്ള അപേക്ഷ പഞ്ചായത്ത് തടഞ്ഞു വച്ചതായി പരാതി. പാലാ കൊഴുവനാൽ പഞ്ചായത്തിലെ സ്‌മിത ആൻ്റണിയാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്നുള്ള നടപടി മൂലം ദുരിതത്തിലായത്. ഓട്ടിസം ബാധിച്ച തങ്ങളുടെ കുട്ടികളെ പരിപാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് സ്‌മിതയും ഭർത്താവ് മനുവും. ദമ്പതികൾക്ക് മൂന്നു കുട്ടികളാണ് ഉള്ളത്. ഇതിൽ ഇളയ രണ്ടു കുട്ടികൾ SWCAH എന്ന അപൂർവ്വരോഗം ഉള്ളവരാണ്. ഇവരിൽ അപൂർവ്വ രോഗത്തോടൊപ്പം 90% ഓട്ടിസം ബാധിതനാണ് ഒൻപത് വയസ് പ്രായമുള്ള മൂത്ത കുട്ടി. ഇത്തരത്തിൽ ഓട്ടിസം ബാധിച്ച ഇന്ത്യയിലെ തന്നെ ഏക കുട്ടിയാണിത്.
കുട്ടികളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി സ്‌മിതയ്ക്ക് ജോലി നൽകാൻ 5. 11.2022 ൽ നടന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതു സംബന്ധിച്ചുള്ള ഫയൽ ഒരു വർഷവും ഒരു മാസവും കഴിഞ്ഞാണെന്ന് പഞ്ചായത്ത് സെക്രട്ടറി മേൽ തട്ടിലേക്ക് അയച്ചതെന്ന് സ്‌മിത പറയുന്നു. കുട്ടികളെ സംരക്ഷിക്കുന്നതിനായി സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിക്കാതെ വന്നതോടെ ജപ്‌തിയുടെ വക്കിലാണ് കുടുംബം. ഇതേ തുടർന്ന് കുട്ടികളുടെ ദയാവധത്തിന് കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കയാണ് സ്‌മിതയും കുടുംബവും. അതേസമയം പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് വേണ്ടത് ചെയ്യാത്തതിൻ്റെ കാരണം എന്താണെന്ന് അറിയില്ലെന്നും സ്‌മിത പറയുന്നു. തന്നെ കുടുംബശ്രീയിൽ ചേർക്കാനോ അംഗമാകാനോ പോലും അനുവദിച്ചില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി, എം എൽ എ ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും സഹായം ലഭിച്ചില്ല. കുട്ടികൾക്ക് ചികിത്സ നൽകാനും സംരക്ഷിക്കാനും ഒരു ജോലി ലഭ്യമാക്കാൻ സർക്കർ തയ്യാറാകണമെന്നാണ് മെന്നാണ് സ്‌മിത ആവശ്യപ്പെടുന്നത്.