'വെളിച്ചം ശാപമായി' ; ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചപ്പോൾ നെൽകൃഷി നശിച്ചെന്ന് കർഷകന്‍റെ പരാതി
Published : Jan 23, 2024, 12:36 PM IST
കോഴിക്കോട് : നാടിന് വെളിച്ചമേകാൻ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചപ്പോൾ നെൽകൃഷി നശിച്ചെന്ന് കർഷകന്‍റെ പരാതി. മാതൃകാ ജൈവ കർഷകനായ തോക്കമണ്ണിൽ ബാലകൃഷ്‌ണനാണ് ഹൈമാസ്റ്റ് ലൈറ്റ് (High mast LED Light) പ്രവർത്തിക്കുന്നത് മൂലം തന്‍റെ നെൽകൃഷി നശിച്ചെന്ന പരാതിയുമായി എത്തിയത്. മനുഷ്യരെ പോലെ രാത്രിയും പകലും വേണം നെൽകൃഷിക്കും. പകലിന് സമാനമായി രാത്രിയിലും വെളിച്ചം പരന്നതോടെ കൃഷിയെല്ലാം വ്യാപകമായി നശിച്ചുപോയി എന്നാണ് ബാലകൃഷ്‌ണൻ പറയുന്നത്. കൃഷിയിടങ്ങളിൽ നിന്നും അകന്നുപോയ അപൂർവ്വം നെൽ വിത്തുകളെ ജൈവരീതിയിൽ കൃഷി ചെയ്‌ത് വികസിപ്പിച്ചെടുക്കുന്നതിൽ പ്രധാനിയാണ് കൊച്ചിൻ റിഫൈനറിയിൽ നിന്നും വിരമിച്ച തോക്കമണ്ണിൽ ബാലകൃഷ്‌ണൻ. ഇത്തവണ രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന കാലാ മല്ലി ഫൂൽ ഇനവും രക്തശാലിയും കുറിയ കൈമയുമാണ് കൃഷി ചെയ്‌തത്. കൃത്യമായ പരിചരണത്തിൽ മികച്ച രീതിയിൽ നെല്ല് കതിരുവരികയും ചെയ്‌തു. എന്നാൽ കതിരുവന്നത് മുതൽ നെല്ല് വിളഞ്ഞ് കൊയ്ത്തിന് പാകമാകുന്നത് വരെയുള്ള മൂന്നാഴ്ച്ചക്കാലം രാത്രി ഹൈമാസ്റ്റ് ലൈറ്റിന്‍റെ വെളിച്ചം വയലിൽ തെളിഞ്ഞതോടെയാണ് നെല്ലൊക്കെ പതിരായി മാറിയത് എന്ന് ബാലകൃഷ്‌ണൻ പറയുന്നു.