കരിവെള്ളൂരില്‍ ബിജെപി-സിപിഎം സംഘർഷം: ബിജെപി പ്രവര്‍ത്തകന്‍റെ വീട് വളഞ്ഞ് ഡിവൈഎഫ്‌ഐ - BJP CPM clash in Karivellur
Published : Jun 21, 2024, 11:07 PM IST
കണ്ണൂർ : കരിവെള്ളൂർ കുണിയനിൽ ബിജെപി -സിപിഎം സംഘർഷം. പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ബിജെപി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘർഷങ്ങളുടെ തുടക്കം. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ കുണിയനിൽ ഹിന്ദു സാമ്രാജ്യ ദിനം പരിപാടിക്കിടെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി പ്രവർത്തകന്‍റെ വീട് വളയുകയായിരുന്നു. ആയുധ പരിശീലനം നടക്കുന്നുവെന്നാരോപിച്ചു കൊണ്ടായിരുന്നു സിപിഎം പ്രതിരോധം. പരിപാടി നടന്ന ബിജെപി പ്രവർത്തകൻ തലോറ ബാലന്‍റെ വീടാണ് 50 ഓളം സിപിഎം പ്രവർത്തകർ വളഞ്ഞത്. മണിക്കൂറുകളോളം ബിജെപി പ്രവർത്തകരെ വീട്ടിൽ തടഞ്ഞുവച്ച ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ അസഭ്യം വര്‍ഷം നടത്തുകയും സംഘർഷ സാധ്യത സൃഷ്‌ടിക്കുകയും ചെയ്‌തുവെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ഇതിന് പിന്നാലെ പയ്യന്നൂരിൽ നിന്നെത്തിയ പൊലീസ് സംഘം മണിക്കൂറുകൾ നീണ്ട ഇടപെടലുകൾ നടത്തിയാണ് സിപിഎം പ്രവർത്തകരെ പിന്തിരിപ്പിച്ചത്. എന്നാൽ ഇന്ന് പുലർച്ചെയോടെയാണ് ബാലന്‍റെ വീട്ടുപറമ്പിൽ മതിലിനടുത്തായി എസ് കത്തി ഉൾപ്പടെ വടിവാളും ഇരുമ്പ് ദണ്ടും അടങ്ങിയ ആയുധങ്ങൾ കണ്ടെത്തിയത്. ഇത് കഴിഞ്ഞ ദിവസം വീട് വളഞ്ഞ സിപിഎം പ്രവർത്തകർ ഉപേക്ഷിച്ചു പോയതാണെന്ന് ബാലന്‍റെ സഹോദരൻ ഉണ്ണി ആരോപിക്കുന്നു. പ്രദേശത്ത് കാലങ്ങളായി അക്രമം അതിജീവിച്ചാണ് കഴിയുന്നത്. നിരവധി അക്രമങ്ങൾ അതിജീവിച്ചുവെന്നും അവർ പറയുന്നു. സംഘടന സ്വാതന്ത്ര്യം നിഷേധിച്ചത് രാഷ്‌ട്രീയമായി ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ബിജെപി ജില്ലാ നേതൃത്വം. സംസ്ഥാന നേതാവ് സികെ പത്മനാഭന്‍റെ നേതൃത്വത്തിൽ ജില്ല പ്രസിഡന്‍റ് എൻ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ബാലന്‍റെ വീട്ടിലെത്തി യോഗം ചേർന്നു. സിപിഎം തെറ്റ് തിരുത്താൻ തയ്യാറാവാൻ പറഞ്ഞാൽ മാത്രം പോരെന്നും അടിത്തട്ടിലേക്ക് നിർദ്ദേശം നൽകാൻ തയ്യാറാവണം എന്നും മാറിയ കാലത്തെ മനസിലാക്കണം എന്നും സി കെ പത്മനാഭൻ പറഞ്ഞു.