എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ നാല് പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14ന് മുഖ്യമന്ത്രി നിർവ്വഹിക്കും. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌ത് നാടിന് സമർപ്പിക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ചാണ് ചടങ്ങുകൾ നടക്കുക.
കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് പുതിയ ചരിത്രം രചിച്ച സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ ഇതോടെ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് പുതിയ റൂട്ടുകൾ കൊച്ചി വാട്ടർ മെട്രോയ്‌ക്ക് ലഭിക്കും. കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും ദ്വീപ് നിവാസികളുടെ യാത്ര സൗകര്യത്തോടൊപ്പം, വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും വാട്ടർ മെട്രോ സഹായകമാവും.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ആരംഭിച്ച് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് വാട്ടർ മെട്രോയുടെ ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ആരംഭിച്ച് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയാണ് മറ്റൊരു റൂട്ട്. ഇതോടെ കൊച്ചി വാട്ടർ മെട്രേയ്ക്ക് ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടിലേക്കാണ് വാട്ടർ മെട്രോ എത്തുന്നത്.
സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിൽ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തതെന്ന നേട്ടം കൈമുതലാക്കിയാണ് വാട്ടർ മെട്രോ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ദപരമായി ഒരുക്കിയിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സർവീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.