പനാജി ( ഗോവ ) : വടക്കൻ ഗോവയിലെ ഒരു സിവിൽ ബോഡി അതിന്‍റെ അധികാരപരിധിയിലെ വഴിയോര സ്‌റ്റാളുകളിൽ ജനപ്രിയ തെരുവ് ഭക്ഷണമായ 'ഗോബി മഞ്ചൂരിയൻ' വിൽക്കുന്നത് നിരോധിച്ചു (Goa Civic Body Bans Sale Of 'Gobi Manchurian' At Street Stalls). വിഭവം തയ്യാറാക്കുന്ന വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഈ ഭക്ഷണം നിരോധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. തെരുവ് ഭക്ഷണ കച്ചവടക്കാർ ഈ വിഭവം വിൽക്കുന്നത് നിരോധിക്കണം എന്ന് അറിയിച്ച് കൊണ്ട് മപുസ നഗരത്തിലെ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞയാഴ്‌ച പ്രമേയം പാസാക്കിയിരുന്നുവെന്ന് എംഎംസി ചെയർപേഴ്‌സൺ പ്രിയ മിഷാൽ പറഞ്ഞു.
വൃത്തിഹീനമായ രീതിയിലാണ് കച്ചവടക്കാര്‍ ഈ വിഭവം തയ്യാറാക്കുന്നത്. മാത്രമല്ല സിന്തറ്റിക് നിറങ്ങളും ഗോബി മഞ്ചൂരിയൻ തയ്യാറാക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് മിഷാൽ പറഞ്ഞു. ശ്രീ ബോദ്ഗേശ്വര ക്ഷേത്രത്തിലെ വാർഷിക മേളയിൽ 'ഗോബി മഞ്ചൂരിയൻ' വിൽക്കുന്ന സ്‌റ്റാളുകൾ അനുവദിക്കരുതെന്ന് കൗൺസിലർ താരക് അരോൽക്കർ നിർദ്ദേശിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്ര മേളയിൽ വിഭവം വിൽക്കാൻ അനുവദിക്കില്ലെന്നും പിന്നീട് എംഎംസി അധികാരപരിധിയിലെ എല്ലാ വഴിയോര തട്ടുകടകളിലേക്കും ഇതിന്‍റെ നിരോധനം വ്യാപിപ്പിക്കുമെന്നും കൗൺസിൽ ഏകകണ്‌ഠേന പാസാക്കിയ പ്രമേയമാണെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. ഇതാദ്യമായല്ല ഈ വിഭവം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2022 ലും വാസ്‌കോയിലെ ശ്രീ ദാമോദർ ക്ഷേത്രത്തിലെ മേളയിൽ 'ഗോബി മഞ്ചൂരിയൻ' വിൽക്കുന്ന സ്‌റ്റാളുകളുടെ എണ്ണം നിയന്ത്രിക്കാൻ സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്ട്രേഷൻ (എഫ്‌ഡിഎ) സൗത്ത് ഗോവയിലെ മോർമുഗാവോ മുനിസിപ്പൽ കൗൺസിലിന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
'ഗോബി മഞ്ചൂരിയൻ' വിൽപ്പനക്കാർ 'റീത്ത' (ഇന്ത്യൻ സോപ്പ്‌ബെറി) അടങ്ങിയ പൊടിയിൽ നിർമ്മിച്ച നിലവാരമില്ലാത്ത സോസാണ് ഉപയോഗിക്കുന്നതെന്ന് മുതിർന്ന എഫ്‌ഡിഎ ഡയറക്‌ടർ ജ്യോതി സർദേശായി പറഞ്ഞു. വസ്‌ത്രങ്ങൾ അലക്കാനാണ് സാധാരണ റീത്ത ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.