കേരളം

kerala

ഉരുളെടുത്ത ജീവിതങ്ങള്‍; മണ്ണിലമര്‍ന്ന മോഹങ്ങള്‍; നടുക്കുന്ന വയനാടന്‍ ദുരന്തക്കാഴ്‌ചകള്‍ - Wayanad Landslide Issue

By ETV Bharat Kerala Team

Published : Aug 3, 2024, 4:22 PM IST

Updated : Aug 3, 2024, 5:28 PM IST

കണ്ണീര്‍ക്കടലായി വയനാട്ടിലെ മുണ്ടക്കൈയും ചൂരല്‍മലയും. ഉരുള്‍ കവര്‍ന്ന ജീവനുകള്‍ കാത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ഉറ്റവര്‍. വയനാട്ടിലെ കണ്ണീരിന്‍ നനവുള്ള ദിനരാത്രങ്ങളില്‍. കാണാം നടുക്കുന്ന ദുരന്തക്കാഴ്‌ചകള്‍.

WAYANAD LANDSLIDE UPDATES  WAYANAD LANDSLIDE SEARCH OPEATION  വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തം  മുണ്ടക്കൈ ചൂരല്‍മല ദുരന്തം
Wayanad Landslide (ETV Bharat)

നടുക്കുന്ന വയനാടന്‍ ദുരന്തക്കാഴ്‌ചകള്‍ (ETV Bharat)

2024ജൂലൈ 30 പുലര്‍ച്ചെ 2 മണി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായി വയനാട്ടിലെ മുണ്ടക്കൈയും ചൂരല്‍മലയും. കനത്ത മഴ പകര്‍ന്ന കുളിരില്‍ ശാന്തമായി ഉറങ്ങുമ്പോഴാണ് ഇടിത്തീ പോലെ ആ ദുരന്തം വന്ന് ഭവിച്ചത്. നൂറുകണക്കിന് ആളുകളുള്ള മുണ്ടക്കൈനെയും ചൂരല്‍മലയെയും കശക്കിയെറിഞ്ഞ് കല്ലും മണ്ണും പാറക്കൂട്ടങ്ങളും വന്നു പതിച്ചു. ദുരന്തത്തിന് ഇരയായതാകട്ടെ തോട്ടം തൊഴിലാളികള്‍ അടക്കമുള്ള സാധാരണക്കാര്‍. വലിയ ദുരന്തത്തിന് മുന്നറിയിപ്പ് നല്‍കും വിധം ആദ്യം ചെറിയ ഉരുള്‍പൊട്ടലില്‍ വെള്ളവും മണ്ണും ഒലിച്ചെത്തി. എന്നാല്‍ ഗാഢ നിദ്രയിലായിരുന്ന പലരും അത് അറിഞ്ഞത് പോലുമില്ല. അറിഞ്ഞവരാകാട്ടെ കുടുംബത്തെയും കൊണ്ട് സുരക്ഷിതയിടം തേടി പാഞ്ഞു. അയല്‍വാസികളില്‍ പലരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടു പിന്നാലെ മഹാദുരന്തം പാഞ്ഞടുക്കുമ്പോഴും പലരും നിദ്രയിലാണ്ടിരിക്കുകയായിരുന്നു. പൊട്ടിയൊലിച്ച് പാഞ്ഞെത്തിയ ദുരന്തമാകട്ടെ അതിവേഗത്തില്‍ കിലോമീറ്ററുകള്‍ താണ്ടി, ഒപ്പം നിരവധി ജീവനുകളും ജീവിതങ്ങളുമായി.

കണ്ണീര്‍ക്കടലായി ചൂരല്‍മല (ETV Bharat)

ഉറക്കത്തില്‍ വന്ന ദുരന്തമായത് കൊണ്ട് അപകടത്തില്‍പ്പെട്ടവരില്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനായില്ല. ഒഴുക്കില്‍പ്പെട്ട പലരും ശ്വാസം മുട്ടിയും പാറക്കെട്ടുകളില്‍ ഇടിച്ചും തത്ക്ഷണം മരിച്ചു. ചെളിയില്‍പ്പെട്ടവരാകട്ടെ അതില്‍ പുതഞ്ഞും ശ്വാസം നിലച്ചു.

ഒഴുക്കില്‍പ്പെട്ട പലരുടെ മൃതദേഹം പിന്നീട് കണ്ടെത്തുന്നത് നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍. മുണ്ടക്കൈയില്‍ നിന്നും ഒഴുകി സൂചിപ്പാറ വെള്ളച്ചാട്ടവും പിന്നിട്ടാണ് ഇവ ചാലിയാറിലെത്തിയത്. ലഭിച്ച മൃതദേഹങ്ങളാകട്ടെ പരിക്കേറ്റ് തിരിച്ചറിയാന്‍ പറ്റാത്തവിധവും. എന്നാല്‍ വെള്ളത്തിനൊപ്പം ഒഴുക്കില്‍പ്പെട്ട ഏതാനും ചിലര്‍ ആയുസിന്‍റെ ദൈര്‍ഘ്യമെന്നോണം എങ്ങനെയൊക്കെയോ കരപ്പറ്റി. കണ്ണിമവെട്ടുന്ന സമയം കൊണ്ടാണ് കേരളം കണ്ട ഈ മഹാദുരന്തം സംഭവിച്ചത്. പലര്‍ക്കും മക്കളെയും മാതാപിതാക്കളെയും നഷ്‌ടപ്പെട്ടു. ദുരന്തത്തില്‍ കരപ്പറ്റിയവര്‍ ഉറ്റവര്‍ എവിടെയെന്നറിയാതെ പകച്ചു നിന്നു.

മൃതദേഹം വഹിച്ച് ദൗത്യ സംഘം (ETV Bharat)

പുലരി വെളിച്ചം പരക്കാത്ത സമയമായത് കൊണ്ട് തന്നെ പലര്‍ക്കും ദുരന്തത്തിന്‍റെ വ്യാപ്‌തി പോലും മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ദുരന്ത വിവരം മറ്റിടങ്ങളിലേക്ക് വിളിച്ചറിയക്കാന്‍ പലരിലും മൊബൈല്‍ ഫോണുമില്ല. അതുള്ളവര്‍ക്കാകട്ടെ നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം അതിനുമായില്ല.

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ നിന്നുള്ള കാഴ്‌ച (ETV Bharat)

പുലര്‍ച്ചെയാണ് വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി പലരും സ്ഥലത്തെത്തിയത്. ദുരന്തത്തിന്‍റെ വ്യാപ്‌തി അവിടെയെത്തിയവരുടെ ഉള്ളുലച്ചു. ഇത്രയും വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് പിന്നിടാണ് പുറം ലോകമറിയുന്നത്. പിന്നീട് സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സൈന്യത്തിന്‍റെയുമെല്ലാം ഒഴുക്കായി. നിരവധി പേരെ ചെളിയില്‍ നിന്നും കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. പലരുടെ മൃതദേഹം കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റി. ഓരോ മൃതദേഹം പുറത്തെടുക്കുമ്പോഴും ഉറ്റവര്‍ക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ പ്രതീക്ഷയോടെ എത്തിനോക്കി കൊണ്ടിരുന്നു.ഇതില്‍ തങ്ങളുടെ കുടുംബമുണ്ടോയെന്നറിയാന്‍.

രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ച മൃതദേഹങ്ങളില്‍ പലതിനും ഉടലും കൈയ്യും കാലും നഷ്‌ടപ്പെട്ടിരുന്നു. എല്ലാം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളാകാട്ടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

സൈന്യത്തിന്‍റെ കരുതല്‍ (ETV Bharat)

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഇനി ജില്ലയിലെ പൊതു ശ്‌മശാനങ്ങളില്‍ സംസ്‌കരിക്കും. അതിനിടെ നിരവധി നേതാക്കള്‍ ദുരന്ത മുഖം സന്ദര്‍ശിച്ചു. ദുരന്തത്തിന് ഇരയായവരെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചു. ആരെല്ലാം ആശ്വാസത്തിന്‍റെ ചൂട് പകര്‍ന്നാലും മനസ് മരവിച്ച ഇവര്‍ക്ക് അതൊന്നും തുണയാകില്ല. ദുരന്തത്തിന് പിന്നാലെ ഇവരെയെല്ലാം രക്ഷാപ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

സ്ഥലത്ത് സൈന്യം അടക്കമുള്ള സംഘത്തിന്‍റെ രക്ഷാദൗത്യം അഞ്ചാം ദിനമായ ഇന്നും പുരോഗമിക്കുകയാണ്. തകിടം മറിഞ്ഞ് കിടക്കുന്ന ഈ ഭൂമിക്കടിയില്‍ എവിടെയെങ്കിലും തങ്ങളുടെ കുടുംബത്തെ ചെറിയൊരു മിടിപ്പോടെ കണ്ടെത്തണമെന്ന പ്രാര്‍ഥനയോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിച്ചുക്കൂട്ടുകയാണ് ദുരന്തം അതിജീവിച്ചെത്തിയവര്‍.

ദുരന്തം ഒറ്റപ്പെടുത്തിയ മിണ്ടാപ്രാണികള്‍:ദുരന്തത്തില്‍ ഒരു കൂട്ടം ജനങ്ങള്‍ ഒഴുകി ഇല്ലാതായതോടെ ബാക്കിയായത് നിരവധി വളര്‍ത്ത് മൃഗങ്ങളാണ്. കാലങ്ങളായി തന്നെ ഊട്ടിയ യജമാനനെ തെരഞ്ഞ് ദുരന്ത ഭൂമിയില്‍ അങ്ങിങ്ങായി അലയുകയാണവര്‍. ഭക്ഷണം നല്‍കിയാല്‍ സ്‌നേഹം പകരുന്ന നായകളും ഒരു പറ്റം കന്നുകാലികളും. ദുരന്ത ഭൂമിക്കടിയില്‍ തന്‍റെ യജമാനന്‍റെ മണമുണ്ടോയെന്ന് അന്വേഷിച്ച് പരതുകയാണവര്‍. ദുരന്ത ഭൂമിയില്‍ തന്നെ കഴിച്ച് കൂട്ടുന്ന ഇവരും ദുരന്തം സമ്മാനിച്ച ചെളിയില്‍ പുതഞ്ഞിരുന്നു.

ഇരുട്ടിലും യജമാനനെ തേടുന്ന നായ (ETV Bharat)

പിന്നീട് രക്ഷാപ്രവര്‍ത്തകരാണ് ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയത്. ദുരന്തം വരുന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും ഇവയില്‍ പലതും തങ്ങളുടെ യജമാനന് കാവലായി തന്നെ ആ നിന്നിട്ടുണ്ടാകാം. അതാകും ഇവയും െചളിയില്‍ പുതഞ്ഞത്. അന്നമൂട്ടിയ ഇവകള്‍ക്ക് അത്ര വേഗത്തിലൊന്നും തങ്ങളുടെ യജമാനനെ വിട്ടുപിരിയാനാകില്ല. അതുകൊണ്ട് തന്നെ ഇനിയുള്ള ജീവിത യാത്രയില്‍ ഇവരും തനിച്ചായിരിക്കും.

Also Read:ജീവന്‍റെ തുടിപ്പ് തേടി സൈന്യം; സിഗ്നല്‍ ലഭിച്ച മുണ്ടക്കൈയിലെ സ്‌പോട്ടില്‍ വീണ്ടും റഡാര്‍ പരിശോധന

Last Updated : Aug 3, 2024, 5:28 PM IST

ABOUT THE AUTHOR

...view details