തിരുവനന്തപുരം:കേരളത്തിന്‍റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതുചിറകേകാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സര്‍വ്വ സജ്ജം. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളായ 'മെസ്‌കി'ന്‍റെ (MAERSK) 'സാന്‍ ഫെര്‍ണാണ്ടോ'എന്ന മദര്‍ ഷിപ്പിനെ ജൂലൈ 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് സ്വീകരിക്കും. തുടര്‍ന്ന് മദര്‍ ഷിപ്പിലെത്തുന്ന കണ്ടെയ്‌നറുകള്‍ കൊണ്ടു പോകാനായി ഫീഡര്‍ കപ്പലുകള്‍ തുറമുഖത്ത് എത്തും.
ജൂലൈ 12ന് ആരംഭിച്ച് മൂന്നുമാസം വരെ തുടരുന്ന ട്രയല്‍ റണ്ണിനിടെ മെസ്‌കിന്‍റെ തന്നെ എംഎസ്‌സി എന്ന കമ്പനിയുടെ 400 മീറ്റര്‍ നീളമുള്ള കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുമെന്നാണ് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്നും ബുധനാഴ്‌ച 2000 കണ്ടെയ്‌നറുകളുമായി സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടും. തുടര്‍ന്ന് വെള്ളിയാഴ്‌ച മാറിന്‍ അസൂര്‍ എന്ന കപ്പലും ശനിയാഴ്‌ച സീസ്‌പാന്‍ സാന്‍റോസ് എന്ന ഫീഡര്‍ കപ്പലുകളും തുറമുഖത്ത് എത്തും. സാന്‍ ഫെര്‍ണാണ്ടൊയില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തെ യാര്‍ഡിലേക്ക് നിലവില്‍ സ്ഥാപിച്ചിട്ടുള്ള ക്രെയിനുകള്‍ ഉപയോഗിച്ച് മാറ്റും. ക്രെയിനുകളുടെയും സ്വീഡനില്‍ നിന്നും കൊണ്ടുവന്ന ക്രെയിനുകളുടെ ഏകീകൃത നിയന്ത്രണ സംവിധാനമായ റിമോട്ട് കണ്‍ട്രോള്‍ ഓപ്പറേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം വിലയിരുത്താനാണിത്.
തുടര്‍ന്ന് ശ്രീലങ്കയിലെ കൊളമ്പോയില്‍ നിന്നുമെത്തുന്ന ഫീഡര്‍ കപ്പലുകളിലെ മാറിന്‍ അസുര്‍ കപ്പല്‍ ചരക്കുമായി മുംബൈ, മുന്ദ്ര തുറമുഖങ്ങള്‍ വഴി തിരികെ കൊളമ്പോയിലേക്കും സിസ്‌പാന്‍ സാന്‍റോസ് ചെന്നൈ മാര്‍ഗം തിരികെ കൊളമ്പോയിലേക്കും കണ്ടെയ്‌നറുകളുമായി സഞ്ചരിക്കും. 32ല്‍ 31 ക്രെയിനുകളാണ് വിഴിഞ്ഞത് പ്രവര്‍ത്തന സജ്ജമായുള്ളത്. ഇതില്‍ 23 യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമുണ്ട്. സെപ്റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളില്‍ തുറമുഖം കമ്മീഷന്‍ ചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു. ട്രാന്‍സ്ഷിപ്പ്‌മെന്‍റിന് പ്രാധാന്യം നല്‍കുന്ന രീതിയിലാകും ട്രയല്‍ റണ്‍ എന്ന് അദാനി ഗ്രൂപ്പ് അറിയിക്കുന്നു.