കേരളം

kerala

ETV Bharat / state

അറിവിന്‍റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍; ഇന്ന് വിജയദശമി

തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, പനച്ചിക്കാട് ദക്ഷിണമൂകാംബിക, തുഞ്ചന്‍ പറമ്പ് തുടങ്ങിയിടങ്ങളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍.

By ETV Bharat Kerala Team

Published : 4 hours ago

Updated : 21 minutes ago

ഇന്ന് വിജയദശമി  എഴുത്തിനിരുത്ത്  saraswathy mandapas  panachikkadu temple
Vijayadasami celebration (ETV Bharat)

തിരുവനന്തപുരം:ഇന്ന് വിജയദശമി. സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകള്‍ തുടങ്ങി. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ശ്രീമൂകാംബിക ക്ഷേത്രത്തിലാണ് സംസ്ഥാനത്ത് ഇന്ന് പ്രധാനമായും എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുന്നത്. ഏതാണ്ട് എല്ലാ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ വിദ്യാരംഭം നടന്നു. നൂറുകണക്കിന് കുരുന്നുകൾ ഹരിശ്രീ കുറിച്ചു. വെളുപ്പിന് നാല് മണിക്ക് പൂജയെടുപ്പിന് ശേഷം വിദ്യാരംഭം ആരംഭിച്ചു. വിദ്യാമണ്ഡപത്തില്‍ 51 ആചാര്യൻമാരാണ് കുട്ടികളെ എഴുത്തി നിരുത്തിയത്.അരിയിൽ ചൂണ്ടു വിരൽ കൊണ്ട് ഹരിശ്രീ എഴുതിപ്പിച്ചു നാവിൽ സ്വർണ്ണം കൊണ്ടെഴുതി തലയിൽ കൈവച്ച് അനുഗ്രഹിച്ചു. സരസ്വതി നടയിലും ദർശനത്തിന് തിരക്ക് അനുഭവപ്പെട്ടു

അറിവിന്‍റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍ (ETV Bharat)

വിദ്യാരംഭത്തോട് അനുബന്ധിച്ച് തൃശ്ശൂർ ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാനെത്തിയത് ആയിരക്കണക്കിന് കുരുന്നുകളാണ്. എഴുത്തിനിരുത്തലിന് പ്രസിദ്ധമായ ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുക. പുലര്‍ച്ചെ നാല് മുതല്‍ ആരംഭിച്ച എഴുത്തിനിരുത്തല്‍ ഉച്ച വരെ നീളും. സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരുവുള്ളക്കാവ് വാര്യത്തെ ടി.വി.

ശ്രീധരവാരിയരുടെ നേതൃത്വത്തില്‍ 60 ഓളം ആചാര്യന്മാര്‍ കർമ്മങ്ങൾ ആരംഭിച്ചു. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രത്തിന് മുന്‍പില്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. ഉണക്കലരി,അപ്പം,പായസം,തിരുമധുരം,കദളിപ്പഴം,പ്രസാദം എന്നിവ കുട്ടികള്‍ക്ക് നല്‍കും.സാരസ്വത ഘൃതവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രം കൗണ്ടറിന് പുറമേ താല്‍ക്കാലിക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്

വാഹനസൗകര്യങ്ങളടക്കം എല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്നവര്‍ക്ക് ഭക്ഷണമടക്കമുള്ളവയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായത് ഭക്തരെ ബാധിച്ചു. തിരുവനന്തപുരത്ത് സരസ്വതി മണ്ഡപത്തിലും നിരവധി കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. വിപുലമായ ഒരുക്കങ്ങള്‍ ഇവിടെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിയിട്ടുണ്ട്. പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് എഴുന്നെള്ളി വരുന്ന വെള്ളിക്കുതിര, കാവടിയാട്ടം എന്നിവയും തിരുവനന്തപുരത്തെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമാണ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകം, കരിക്കകം, ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം, പൗര്‍ണമിക്കാവ് ദേവി ക്ഷേത്രം, മൂക്കോലയ്ക്കല്‍ ഭഗവതി ക്ഷേത്രം എന്നിങ്ങനെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. ശാന്തിഗിരി ആശ്രമത്തിലെ പ്രാര്‍ഥനാലയം, താമരപര്‍ണശാല, സഹകരണമന്ദിരം വൈദികമഠം, ബോധാനന്ദ സ്വാമി പീഠം, മഹാസമാധി സന്നിധി എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍ നടക്കുന്നു.

ശാന്തിഗിരിയില്‍ പ്രാര്‍ഥനാലയത്തിലും ശിവഗിരിയില്‍ ശാരദാദേവി സന്നിധിയിലുമാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നത്. തുഞ്ചന്‍ സ്‌മാരകത്തില്‍ രാവിലെ ഏഴ് മണിക്കാണ് വിദ്യാരംഭം. ദേശീയ ബാലതരംഗം ഗാന്ധി സ്‌മാരക നിധിയുമായി സഹകരിച്ച് തൈക്കാട് ഗാന്ധി ഭവനില്‍ രാവിലെ 7.30മുതല്‍ വിദ്യാരംഭം നടത്തുന്നു.

വിവിധ കലകളിലും കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ പൂജ വച്ചിരുന്ന പുസ്‌തകങ്ങളും ചിലങ്കകളും സംഗീതോപകരണങ്ങളും എല്ലാം പൂജകള്‍ക്ക് ശേഷം പൂജാരിമാര്‍ രാവിലെ തന്നെ കുട്ടികള്‍ക്ക് കൈമാറി.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മലയാളികളടക്കം നിരവധി പേരാണ് എഴുത്തിനിരുത്തിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയിട്ടുള്ളത്. രാജ്യത്ത് വിവിധയിടങ്ങളിലും വിജയദശമി ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്.

Also Read:വിജയദശമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

Last Updated : 21 minutes ago

ABOUT THE AUTHOR

...view details