എറണാകുളം : കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമ പദ്‌മകുമാറിന് ജാമ്യം. ഹൈക്കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.
ബോണ്ട് ഉള്‍പ്പെടെയുള്ള ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി കൊല്ലം ജില്ലയിൽ പ്രവേശിക്കരുതെന്നും നിര്‍ദേശിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. സ്‌കൂൾ വിട്ട് സഹോദരനൊപ്പം വരികയായിരുന്ന ആറ് വയസുകാരിയെ, അനുപമയും മാതാപിതാക്കളും ചേർന്ന് കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഇതിന് ശേഷം കുട്ടിയുടെ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് ഇവർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ട് പോയത് എന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
ഓയൂരിലെ ആറ് വയസുകാരിക്ക് പുറമേ മറ്റ് കുട്ടികളെയും തട്ടിക്കൊണ്ട് പോകാൻ ഇവര്‍ പദ്ധതിയിട്ടിരുന്നു. കുട്ടികളെ ഉപയോഗിച്ച് വീട്ടുകാരിൽ നിന്നും പണം തട്ടുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Also Read :ഒരുവര്‍ഷത്തെ ആസൂത്രണം, മൂന്ന് ശ്രമം , 2 വട്ടം വ്യാജ നമ്പര്‍ പ്ലേറ്റുണ്ടാക്കി; നടന്നത് അസാധാരണ പ്ലാനിംഗെന്ന് എഡിജിപി