കോഴിക്കോട് :കേരളത്തിൽ ഇനി തെയ്യം, തിറക്കാലമാണ്. വൃശ്ചികം മുതൽ മേടം വരെ ചെണ്ടകൊട്ടും ആർപ്പുവിളിയും തുടരെ തുടരെ കേൾക്കാം. വടക്കേ മലബാറാണ് കെട്ടിയാട്ടത്തിന് പേര് കേട്ട നാട്. ഉത്സവ പറമ്പുകൾ ജനങ്ങൾക്ക് എന്നും ആവേശമാണ്.
ക്ഷേത്രങ്ങളിലും കാവുകളിലും എടുപ്പ് വച്ചാൽ പിന്നെ വന്നു പോകുന്ന ജനത്തിന് എണ്ണവും കണക്കുമില്ല. അവിടെയും കെട്ടിയാടുന്നത് എന്താണ് എന്നറിയാതെ കണ്ടു പോകുന്നവരുമുണ്ട്. തെയ്യം, തിറ, വെള്ളാട്ട്, വെള്ളെകെട്ട്, വെള്ള വീശൽ... കെട്ടിയാട്ടങ്ങൾ പലതുണ്ട്.
വെള്ളാട്ട്, വെള്ളാട്ടം
തെയ്യത്തിന്‍റെ ചെറിയ രൂപമാണ് വെള്ളാട്ടം. വെള്ളാട്ട് എന്നും ചില പ്രദേശങ്ങളിൽ പറയപ്പെടുന്നു. കെട്ടിയാട്ടങ്ങൾക്കും ബാല്യം, യൗവ്വനം, വാർധക്യം എന്നീ കാലങ്ങളുണ്ട്. തെയ്യത്തിന്‍റെ ബാല്യവേഷമാണ് വെള്ളാട്ടം. വെള്ളാട്ടം തെയ്യം തന്നെയാണ്.
എന്നാൽ പ്രധാന വ്യത്യാസം മുടിയിലാണ്. വെള്ളാട്ടത്തിന് തിരുമുടിയില്ല, ചെറിയ മുടി മാത്രമായിരിക്കും. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ് തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്‍പം പൂർണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ തെയ്യങ്ങൾക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങൾക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലതിന് തോറ്റം, തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂർവം ചില തെയ്യങ്ങൾക്കു മാത്രമെ തോറ്റം, വെള്ളാട്ടം, തെയ്യം എന്നീ മൂന്ന് രൂപങ്ങൾ ഉണ്ടാകുകയുള്ളൂ. ബാല്യം കഴിഞ്ഞ് യൗവ്വനത്തിലേക്ക് കടന്നാൽ വെള്ളകെട്ട് അല്ലെങ്കില്‍ വെള്ളവീശൽ ആണ്. പല പ്രദേശങ്ങളിലും ഇത് കെട്ടിയാടുന്ന രീതിയിൽ വ്യത്യാസമുണ്ട്. തിരുമുടി ധരിക്കില്ല. വലിയ അണിഞ്ഞൊരുക്കങ്ങൾ ഇല്ലാതെയും കെട്ടിയാടും.
തെയ്യം, തിറ, കളിയാട്ടം
തെയ്യവും തിറയും കളിയാട്ടവും ഒന്നും തന്നെയാണ്. പ്രദേശങ്ങൾ മാറുന്നതിന് അനുസരിച്ച് പേരിലും അണിഞ്ഞൊരുക്കത്തിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും എന്ന് മാത്രം. ഉത്തരകേരളത്തിലും കർണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായമാണ് തെയ്യം. തെക്ക് നിന്ന് വളപട്ടണം വരെ തിറ എന്നാണ് അറിയപ്പെടുന്നത്. വളപട്ടണം മുതൽ പഴയങ്ങാടി വരെ അത് തെയ്യമാണ്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടമാണ്.
നൃത്തം ചെയ്യുന്ന ദേവതാസങ്കല്‍പമാണ് തെയ്യം. തെയ്യത്തിന്‍റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്‍റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യത്തിൽ മന്ത്രപരമായ അനുഷ്‌ഠാനം, തന്ത്രപരമായ അനുഷ്‌ഠാനം, കർമ്മപരമായ അനുഷ്‌ഠാനം, വ്രതപരമായ അനുഷ്‌ഠാനം എന്നിവ ഇടകലരുന്നു. അമ്മ ദൈവങ്ങൾ ധർമ്മ ദൈവങ്ങൾ, വീരൻമാർ എന്നിവക്കാണ് തെയ്യം കെട്ടിയാടുന്നത്.
ഇതിൽ തന്നെ വകഭേദങ്ങൾ ഒരുപാടുണ്ട്. അമ്മ ഭഗവതി ശാന്ത സ്വരൂപമാണ്. എന്നാൽ ദുർഗയും കാളിയുമാകുമ്പോൾ വേഷത്തിലും ആട്ടത്തിലും വ്യത്യാസം വരും. കാളിയിൽ തന്നെ ഭദ്രകാളി, വീരർകാളി, കരിങ്കാളി, പുള്ളിക്കാളി, ചുടലഭദ്രകാളി, പുലിയുരുകാളി എന്നീ വേഷങ്ങളുമുണ്ട്. കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളിലെ പല ദേവതകളും ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്‍പമെന്ന് തെയ്യം വേഷക്കാരനായ രജീഷ് കുമാർ പറഞ്ഞു.
അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, തീ ചാമുണ്ഡി, പുലി ചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകളും ക്ഷേത്രപാലൻ, വൈരജാതൻ, വേട്ടയ്‌ക്കൊരുമകൻ, പടവീരൻ, വിഷ്‌ണുമൂർത്തി തുടങ്ങിയ പുരുഷദേവതകളും പടകളിൽ പങ്കെടുത്തവരാണെന്നാണ് സങ്കൽപം. കരിയാത്തൻ, ഗുളികൻ, ചാമുണ്ഡി, കാരണവർ, കതിവന്നൂർ വീരൻ തുടങ്ങി ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. നിലവിൽ നൂറ്റിയിരുപതോളം തെയ്യങ്ങളാണ് കെട്ടിയാടുന്നത്. രജീഷ് കുമാർ പറഞ്ഞു.
മണക്കാടൻ ഗുരുക്കൾ കോലത്തിരി രാജാവിന്‍റെ മുന്നിൽ ഒരു രാത്രി കൊണ്ട് 39 തെയ്യങ്ങൾ അവതരിപ്പിച്ചതാണ് തിറയാട്ടത്തിന്‍റെ തുടക്കമായി കണക്കാക്കപ്പെടുന്നത്. മണക്കാടൻ ഗുരുക്കളാണ് തെയ്യത്തിന് രൂപവും ഭാവവും നൽകിയത്. പിന്നീടത് ഓരോ വിഭാഗത്തിന് വീതിച്ചു കൊടുത്തു. അതാണ് ഇപ്പോഴും അവകാശമായി തുടർന്ന് പോരുന്നത്. വണ്ണാൻ, മലയർ, പാണർ, വേലർ, മുന്നൂറ്റാന്മാർ, അഞ്ഞൂറ്റാൻമാർ, മാവിലാർ, ചിറവർ, പുലയർ തുടങ്ങിയ സമുദായങ്ങളാണ് തെയ്യം കെട്ടിയാടുന്നത്.
ദൈവം എന്നതിന്‍റെ വാമൊഴി രൂപമായാണ് തെയ്യത്തെ സങ്കൽപ്പിക്കുന്നത്. മനോഹരവും ഭീതിപ്പെടുത്തുന്നതുമായ മുഖത്തെഴുത്താണ് ആകർഷണം. കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണാങ്കിതമായ ആടയാഭരണങ്ങൾ. വട്ടമുടി, പീലിമുടി, വെറ്റിലമുടി, താളിമുടി, വലിയമുടി, കാളിമുടി തുടങ്ങിയ തിരുമുടികൾ. ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടി. ലാസ്യ താണ്ഡവ നൃത്തങ്ങളും സമ്മേളിക്കുന്നതാണ് തെയ്യം. വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപം. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ എന്ന് രജീഷ് കുമാർ പറയുന്നു.
തുലാമാസം പത്താം തീയതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്‌ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം ആരംഭിക്കുന്നത്. ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും.
തെയ്യത്തിന്‍റെ മുഖത്തെഴുത്ത് (ETV Bharat) Also Read:
കലോത്സവത്തിലെ നാടന്‍പാട്ടിന് തോറ്റം പാട്ടുകളാകാമോ? അനുഷ്‌ഠാനത്തെ നശിപ്പിക്കരുതെന്ന് തെയ്യം കലാകാരന്മാര്‍
കർക്കടക മാസത്തിൽ ആധിയും വ്യാധിയും അകറ്റാൻ ആടിവേടൻ: നാട്ടുവഴികൾ താണ്ടിയിറങ്ങി കുട്ടിത്തെയ്യങ്ങൾ
കുടകിനെ കാക്കുന്ന കൈമടകളും ബോളൂക്കയും; കാരണവന്‍മാരുടെ ഓര്‍മയ്‌ക്കായുള്ള സവിശേഷ ആചാരങ്ങൾ