പിഎഫ് ഓഫിസ് ആത്മഹത്യ, പ്രതിഷേധവുമായി പെൻഷനേഴ്‌സ് എറണാകുളം: പിഎഫ് പിൻവലിക്കാൻ കഴിയാത്തതിനെ തുടർന്ന് കൊച്ചി പിഎഫ് ഓഫിസിൽ വെച്ച് വിഷം കഴിച്ച് ശിവരാമൻ മരിച്ച സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി പെൻഷനേഴ്‌സ്. സാങ്കേതിക കാരണങ്ങളാൻ പിഎഫ് ഉദ്യോഗസ്ഥർ പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് വിരമിച്ചവർ ആരോപിച്ചു.
പെൻഷൻ ആനുകൂല്യങ്ങൾ എങ്ങിനെ തടയാമെന്നാണ് എംപ്ലോയിമെൻ്റ് പ്രോവിണ്ടൻ ഫണ്ട് മേഖല ഓഫിസിലെ ഉദ്യോഗസ്ഥർ ചിന്തിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് റിട്ടേയർഡ് കൊച്ചിൻ ഷിപ്പ് യാർഡ് എംപ്ലോയിസ് പ്രസിഡൻ്റ് പി കെ കുഞ്ഞ് പറഞ്ഞു. റേഷൻ കടയിൽ ക്യൂ നിൽക്കുന്നത് പോലെ കാത്തു നിൽക്കാനാണ് ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞത്. എൺപതിനായിരം രൂപയ്‌ക്ക് വേണ്ടിയാണ് കാൻസർ രോഗിയായ ശിവരാമൻ വർഷങ്ങളോളം പിഎഫ് ഓഫിസ് കയറി ഇറങ്ങിയത്.
ഇത്തരത്തിലുള്ള നിരവധി പെൻഷൻകാരാണ് തങ്ങൾ അടച്ചുതീർത്ത പിഎഫ് ലഭിക്കുന്നതിന് വേണ്ടി മേഖലാ ഓഫിസ് കയറി ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് റിട്ടേയർഡ് കൊച്ചിൻ ഷിപ്പ് യാർഡ് എംപ്ലോയിസ് പ്രവർത്തകർ കൊച്ചിയിലെ പിഎഫ് ഓഫിസ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. ശിവരാമൻ്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. കൂടുതൽ സംഘടനകളെ അണിനിരത്തി സമരം ശക്തിപ്പെടുത്തുമെന്നും പെൻഷനേഴ്‌സ് മുന്നറിയിപ്പ് നൽകി.
തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് ബുധനാഴ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് പിഎഫ് ഓഫിസിൽ എത്തിയ ശേഷമാണ് ഇയാൾ വിഷം കഴിച്ചത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചിച്ചത്. എറണാകുളം നോർത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം തുടങ്ങി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ എട്ട് വർഷത്തെ പ്രോവിണ്ടൻ ഫണ്ട് ആനുകൂല്യം പിൻ വലിക്കാനുള്ള ശ്രമത്തിലായിരുന്നു ശിവരാമൻ.
എന്നാൽ സാങ്കേതിക കാരണങ്ങളാൽ പിഎഫ് പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് വലിയ നിരാശയിലായരുന്നു ശിവരാമൻ എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പിഎഫ് ഓഫിസിൽ നൽകിയിരുന്ന ജനന തീയതിയും ആധാർ കാർഡിലെ ജനന തീയതിയും വ്യത്യസ്ഥമായതിനാലാണ് പണം പിൻവലിക്കാൻ കഴിയാതിരുന്നത്. എട്ടു വർഷത്തോളമായി ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പിഎഫ് ഓഫിസിൽ കയറിയിറങ്ങുകയായിരുന്നു ശിവരാമൻ. ആധാർ കാർഡിന് പുറമെ സ്‌കൂൾ രേഖകൾ ജനന തിയതി തെളിയിക്കുന്നതിന് ഹാജരാക്കാനും പിഎഫ് ഓഫിസിൽ നിന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ചൊവ്വാഴ്‌ച ഉച്ചയോടെ കൊച്ചിയിലെ പിഎഫ് ഓഫീസിലെത്തുകയും വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. നേരത്തെ അർബുദ രോഗത്തിന് ചികിത്സ തേടിയ വ്യക്തി കൂടിയാണ് ശിവരാമൻ. എൺപതിനായിരം രൂപയായിരുന്നു പിഎഫ് വിഹിതമായി ശിവരാമന് ലഭിക്കാനുണ്ടായിരുന്നത്. ഇതിനുവേണ്ടായായിരുന്നു വർഷങ്ങളായി ശിവരാമൻ കൊച്ചിയിലെ എംപ്പോയിമെൻ്റ് പ്രോവിഡൻ ഫണ്ട് ഓഫീസിൽ കയറി ഇറങ്ങിയത്.