2024 ജൂലൈ 16 ന് കർണാടകയിലെ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വളരെ ഞെട്ടലോടെയാണ് കേരളക്കര അറിഞ്ഞത്. അനിശ്ചിതങ്ങള്‍ ഏറെ നിറഞ്ഞ 72 ദിവസങ്ങള്‍ക്ക് ശേഷം ഗംഗാവലി പുഴയില്‍ നിന്നും അർജുന്‍റെ ലോറിയും മൃതദേഹം ലഭിച്ചിരിക്കുകയാണ്.
മൃതദേഹം ഡിഎൻഎ പരിശോധന നടത്താതെ കുടുംബത്തിന് നൽകുമെന്ന് കാർവാർ എസ്‌പി എം. നാരായണ അറിയിച്ചു. ഗംഗാവലി പുഴയിൽ 12 മീറ്റർ ആഴത്തിൽ നിന്നാണ് അർജുന്‍റെ ലോറി കണ്ടെത്തിയത്. ഉരുള്‍പൊട്ടലിന് പിന്നാലെ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അപകടത്തിന്‍റെ നാൾ വഴികളിലേക്ക്
ഉത്തര കന്നഡ ജില്ലയിലെ പ്രധാന നഗരമാണ് അങ്കോള. ജൂലൈ 16 ന് രാവിലെ 8: 30 നാണ് കര്‍ണാടകയിലെ കാര്‍വാര്‍ അങ്കോളയ്‌ക്ക് സമീപം വലിയ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ അപകടത്തിന് പിന്നാലെ നിരവധി വാഹനങ്ങൾ ഒരല്‌പം പോലും അനങ്ങാനാവാതെ പാതയില്‍ കുടുങ്ങി. ഇതിനിടെയാണ് കോഴിക്കോട് മുക്കം കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന പുറത്ത വന്നത്.
ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് മണ്ണിടിച്ചിൽ നടന്ന സ്ഥലത്താണ്. കർണാടകയിൽ നിന്ന് തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്. കാലമിത്രയും ഇതുവരെ ഒരുതരത്തിലുള്ള പ്രകൃതിക്ഷോഭവും ഉണ്ടായിട്ടില്ലാത്ത ഷിരൂരിൽ ഒരാഴ്‌ച തുടർച്ചയായി പെയ്‌ത ശക്തമായ മഴയിൽ സംഭവിച്ചത് നാടിനെ നടുക്കിയ കാഴ്‌ചയായിരുന്നു.
ഷിരൂരിലെ വലിയ മല മുഴുവനായും പൊട്ടി അടർന്ന് താഴെ റോഡിലേക്ക് വന്നു പതിച്ചു. ദുരന്തത്തിൽ 12 പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടു. മലയാളി ഡ്രൈവർ അർജുനും ലോറിയും മണ്ണിനടിയിൽ അകപ്പെടുകയും ചെയ്‌തതോടെ കന്നഡികരും മലയാളികളും ഒരു പോലെ ഞെട്ടി. അര്‍ജുനായി ആദ്യ ഘട്ടത്തില്‍ കരയിലായിരുന്നു തെരച്ചില്‍ നടന്നത്.
അര്‍ജുനും ലോറിയും കരയില്‍ ഇല്ലെന്ന് വ്യക്തമായതോടെ തെരച്ചില്‍ സമീപമുള്ള പുഴയിലേക്ക് കേന്ദ്രീകരിച്ചത്. അര്‍ജുന്‍റെ ലോറി കണ്ടെടുക്കാൻ ഗംഗാവലി പുഴയില്‍ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പത്ത് റൗണ്ട് പരിശോധനയിൽ മൂന്ന് സ്ഥലത്ത് നിന്ന് വ്യക്തമായ ലോഹ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു.
അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ മാത്രം കാണാമറയത്തായി. കേരളത്തിൽ നിന്ന് മന്ത്രിമാർ അടക്കം ഷിരൂരിലെത്തി രക്ഷാദൗത്യത്തിന് നേതൃത്വം കൊടുത്തു. ഗംഗാവലി പുഴയിലെ അതിശക്തമായ അടിയൊഴുക്ക് വെല്ലുവിളി ഉയർത്തിപ്പോഴും രക്ഷാദൗത്യത്തിനായി മുങ്ങൽ വിദഗ്‌ധന്‍ ഈശ്വർ മൽപെ അടക്കം ഷിരൂരിലെത്തി. എന്നാൽ നിരാശയായിരുന്നു ഫലം. അർജുന് വേണ്ടി പ്രാർഥനയോാടെ കാത്തിരുന്ന കേരളത്തെ തേടിയെത്തിയത് മറ്റൊരു ദുരന്തവാർത്തകൂടിയായിരുന്നു.
ജൂലൈ 30 ന് വയനാട് ജില്ലയിൽ മേപ്പാടിയിലെ ചൂരൽമലയിലും, മുണ്ടക്കൈയിലും ഉരുൾപ്പെട്ടൽ ദുരന്തം വന്നുപതിച്ചു. നിരവധി പേരുടെ ജീവൻ കലിതുള്ളിയ പ്രകൃതി കവർന്നെടുത്തു. ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ രക്ഷാസംഘവും വയനാട്ടിലെത്തി. ഈ സമയം ഷിരൂരിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം മന്ദഗതിയിലായി.