ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രചിച്ച കേരള ഗാനം നിരസിച്ചതുമായ ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദനെതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ (K Satchidanandan- Sreekumaran Thampi controversy). ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ ശ്രീകുമാരന്‍ തമ്പി തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അധ്യക്ഷൻ നടത്തിയ പ്രസ്‌താവന അപലപനീയമാണെന്ന് നടൻ പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു ഷമ്മി തിലകന്‍റെ പ്രതികരണം (Shammi Thilakan Facebook post).
കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണെന്നും ഷമ്മി തിലകന്‍ കുറിച്ചു. ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷന്‍റെ കാപട്യം വെളിവാകുന്നുവെന്നും എത്ര നികൃഷ്‌ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മർദ്ദം വല്ലതുമുണ്ടോ എന്നും ഷമ്മി തിലകന്‍ കുറിപ്പിൽ പറയുന്നു.
ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'കേരളഗാനം എന്ന നിലയിൽ പരിഗണിക്കാൻ സാഹിത്യ അക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ, അതുല്യ കവി ശ്രീകുമാരൻ തമ്പി സാർ രചിച്ച ഗാനത്തിന്‍റെ പല്ലവി:-
"ഹരിതഭംഗി കവിത ചൊല്ലും എന്‍റെ കേരളം..!
സഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം..!
ഇളനീരിൻ മധുരമൂറും എൻ മലയാളം..!
വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം..!"ലളിതമായ ഭാഷയിലുള്ള ഒരു "ദേശഭക്തിഗാനം" ഒത്തിരി ഇഷ്‌ടമായി..! എന്നാൽ, വരികളിലെ #ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്‌താവന അപലപനീയമാണ്..!