കേരളം

kerala

ETV Bharat / state

'മന്ത്രി എംബി രാജേഷിന് എന്തോ പ്രത്യേക താത്‌പര്യം'; ബ്രൂവറി ഇടപാടിൽ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല - CHENNITHALA AGAINST MB RAJESH

മുഖ്യമന്ത്രി കമ്യൂണിസ്‌റ്റ് വിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നത്, പ്ലാച്ചിമടയിൽ സമരം നടത്തിയ വിഎസ് അച്യുതാനന്ദനെ ഓർത്തു പോവുകയാണെന്നും ചെന്നിത്തല..

RAMESH CHENNITHALA  KANJIKODE BREWERY PROJECT  MINISTER MB RAJESH  CHENNITHALA ON BREWERY PROJECT
RAMESH CHENNITHALA (ETV Bharat)

By ETV Bharat Kerala Team

Published : Jan 27, 2025, 4:03 PM IST

കണ്ണൂർ: ഒയാസിസ് കമ്പനിയുമായി മന്ത്രി എം ബി രാജേഷ് ഡിസ്‌റ്റിലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറോളം കമ്പനികൾക്ക് ആരുമറിയാതെ ഡിസ്‌റ്റിലറി തുടങ്ങാൻ അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ട്. എലപ്പുള്ളി പഞ്ചായത്ത് അധികൃതർ ഇക്കാര്യം അറിഞ്ഞിട്ടില്ല. അവിടുത്തെ എംപിയും എംഎൽഎയും അറിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ഭൂമി വിണ്ടുകീറി കുടിവെള്ളം കിട്ടാത്ത പ്രദേശത്താണ് ബ്രൂവറി തുടങ്ങുന്നത്. വേണ്ടത് മദ്യമാണോ കുടിവെള്ളമാണോ എന്ന ചോദ്യമാണ് ഇവിടെ നിന്നും ഉയരുന്നത്. ഈ പദ്ധതികൾ ജനങ്ങളുടെ താത്‌പര്യത്തിനെതിരാണ്. ഇതിനെതിരെ സിപിഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിറക്കിയിട്ടുണ്ട്. പ്ലാച്ചിമടയിൽ കോളയ്‌ക്കെതിരെ സമരം നടത്തിയത് സിപിഐയാണ്. അവർ കുടിവെള്ള ചുഷണത്തിനെതിരെ രംഗത്ത് വരുമെന്നാണ് കരുതുന്നത്. ബ്രൂവറി ഇടപാടിൽ അഴിമതിയുണ്ടെന്നും' അദ്ദേഹം ആരോപിച്ചു.

രമേശ് ചെന്നിത്തല മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"മുൻ ഡിവൈഎഫ്ഐ നേതാവായ മന്ത്രി എംബി രാജേഷ് ഇതിനൊക്കെ കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു. മന്ത്രിക്ക് എന്തോ പ്രത്യേക താത്‌പര്യം ഇതിലുണ്ട്. 2018 ൽ ഒഴിവാക്കിയ ഒയാസിസ് കമ്പനിയെ വീണ്ടും ക്ഷണിച്ച് വരുത്തിയത് ടെൻഡർ വിളിക്കാതെയാണ്. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്‌റ്റിലറിസീന് ഒരു ലക്ഷം ലിറ്റർ വെള്ളം അനുവദിക്കാത്തവരാണ് അഞ്ച് ലക്ഷം ലിറ്റർ വെള്ളമെടുക്കാൻ സ്വകാര്യ ഡിസ്‌റ്റിലറിക്ക് അനുമതി നൽകിയത്.' -രമേശ് ചെന്നിത്തല പറഞ്ഞു.

മഴനിഴൽ പ്രദേശമായ ഇവിടെ ജനങ്ങൾക്ക് കുടിക്കാൻ പോലും വെള്ളം കിട്ടുന്നില്ല. മലമ്പുഴ ഡാമിൽ നിന്നും ഡിസ്റ്റിലറിക്ക് ആവശ്യമായ വെള്ളമെടുക്കുമെന്നാണ് പറയുന്നത്. ഇത് നടക്കാൻ പോകുന്നില്ല. കാർഷികേതര ആവശ്യങ്ങൾക്കായി ഡാമിൽ നിന്നും വെള്ളമെടുക്കരുതെന്ന് കോടതി വിധിയുണ്ടെന്നും മുന്ർ പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കമ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നത്. പ്ലാച്ചിമടയിൽ ജലചൂഷണത്തിനെതിരെ സമരം നടത്തിയ വിഎസ് അച്യുതാനന്ദനെ ഈ സമയം ഓർത്തു പോവുകയാണ്. പിണറായി ഇത്തരം കമ്പനികളുടെ കൂടെയായിരുന്നു. അദ്ദേഹം സമരങ്ങളിലുണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Also Read:ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ മദ്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു; വില വർധനവ് പിൻവലിക്കണമെന്ന് പ്രതിപക്ഷം

ABOUT THE AUTHOR

...view details