തിരുവനന്തപുരം:കള്ളക്കടത്ത് സംഘത്തില്‍ നിന്ന് പി ശശി പങ്കുപ്പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നതായി ഇടത് മുന്നണി എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രിയെ പി.ശശി നിരന്തരം തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വസിക്കാന്‍ പറ്റിയ ആളാണ് പി ശശിയെന്ന അഭിപ്രായം എനിക്കില്ല. നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് അദ്ദേഹം പദവിയില്‍ നിന്ന് പുറത്തായത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം. അദ്ദേഹം അതില്‍ നിന്ന് ഒരു തരി പോലും പിന്നോട്ട് പോയിട്ടില്ലെന്ന് മാത്രമല്ല അതില്‍ മുന്നോട്ട് പോവുകയാണ് ചെയ്‌തതെന്ന് പിവി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയാന്‍ ഞാന്‍ നില്‍ക്കില്ല. പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും തള്ളിപ്പറഞ്ഞ് എനിക്ക് ആളാവേണ്ട. ഞാന്‍ പഴയ കോണ്‍ഗ്രസുകാരനാണ്. ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നു. പി ശശിയെപ്പറ്റി പരാതിയുമായി നിരവധി പേരാണ് തന്നെ വിളിക്കുന്നത്.
പൊലീസിന്‍റെ മനോവീര്യം തകരരുത് എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അന്‍വര്‍ പറഞ്ഞു. പൊലീസിനെക്കൊണ്ട് പൊറുതി മുട്ടിയ കള്ളക്കടത്ത് ലോബിക്ക് വേണ്ടിയാണ് പിവി അന്‍വര്‍ ആരോപണങ്ങളുമായി വരുന്നതെന്ന വാദം അജിത്കുമാറിന്‍റേതാണ്. അതാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത്.
മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റില്‍ ചാടിക്കാനാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവരും പാര്‍ട്ടിയിലെ പ്രമുഖരും ശ്രമിക്കുന്നത്. ക്രിമിനലുകളുടെ മനോവീര്യമാണ് തകര്‍ന്നത്. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിക്കുകയാണ്.
മൂന്നോ നാലോ ശതമാനം ക്രിമിനലുകള്‍ക്ക് മാത്രമാണ് മനോവീര്യം തകരുന്നത്. ഫോണ്‍ സംഭാഷണം പുറത്തുവിടുമ്പോള്‍ ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് ഞാന്‍ തന്നെ തുറന്ന് സമ്മതിച്ചതാണ്. എന്തിനാണ് എസ്‌പി എംഎല്‍എയുടെ കാല്‍ പിടിക്കുന്നത്. ആ സംഭാഷണം പുറത്തു വിട്ടിരുന്നില്ലെങ്കില്‍ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എനിക്ക് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നില്ല.