കേരളം

kerala

അതിരുവിടുന്ന 'തല്ലുമാല'; വിദ്യാർഥികളിൽ ഗ്യാങ്‌വാറിന് കോപ്പ് കൂട്ടുന്നത് സോഷ്യൽ മീഡിയയോ? മനഃശാസ്‌ത്ര വിദഗ്‌ധൻ പറയുന്നതിങ്ങനെ - STUDENTS BEHAVIOUR AFTER COVID

By ETV Bharat Kerala Team

Published : Aug 17, 2024, 3:19 PM IST

Updated : Sep 4, 2024, 4:51 PM IST

മാറിയ കുടുംബജീവിതം, മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം, കൊവിഡ് മഹാമാരി എന്നിവ വിദ്യാർഥികളുടെ ജീവിതത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. അമിതമായ മൊബൈൽ ഉപയോഗം ഒരു രോഗമായി മാറിയിരിക്കുകയാണെന്ന് മനശാസ്ത്ര വിദഗ്‌ധനായ ഇഡി ജോസഫ്.

PSYCHOLOGIST ED JOSEPH  JOSEPH ON STUDENTS LIFE AFTER COVID  SOCIAL MEDIA INFLUENCE IN STUDENTS  CHARACTER CHANGES OF STUDENTS
Psychologist ED Joseph On Changes Of Students Life After Covid (ETV Bharat)

മനശാസ്ത്ര വിദഗ്‌ദൻ ഇഡി ജോസഫ് സംസാരിക്കുന്നു (ETV Bharat)

കണ്ണൂർ: കൊവിഡാനന്തരം നമ്മുടെ കുട്ടികൾക്ക് എന്താണ് പറ്റിയത്. ഞെട്ടിപ്പിക്കുന്ന 'ഗ്യാങ് വാറുകള്‍'ക്കാണ് പലപ്പോഴും നമ്മുടെ വിദ്യാലയങ്ങള്‍ സാക്ഷിയാവുന്നത്. മനുഷ്യനെ മനുഷ്യനെന്ന് പോലും തിരിച്ചറിയാത്ത വിധത്തിലേക്ക് ഹൈസ്‌കൂൾ, ഹയർസെക്കന്‍ററി കുട്ടികൾക്കിടയിൽ ക്രിമിനൽ വാസന രൂപപ്പെട്ട് വരുകയാണ്. വിഷയത്തില്‍ പ്രശസ്‌ത മനസാസ്ത്ര വിദഗ്‌ധനായ ഇഡി ജോസഫ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു...

കൊവിഡാനന്തരം മാറിയ ജീവിതം:കൊവിഡ് മഹാമാരിയും മാറിയ കുടുംബ ജീവിതവും, മൊബൈലിന്‍റെ അതിവളർച്ചയുമെല്ലാം വിദ്യാർഥികളുടെ ജീവിതത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിച്ചവരാണ് ഇപ്പോൾ മിക്ക ഹയർ സെക്കന്‍ററി ബാച്ചുകളിലും ഉള്ളത്.

കൊവിഡ് സമയത്ത് അലസമായി ദിവസങ്ങൾ കഴിച്ചുകൂട്ടിയ കുട്ടികളിൽ മിക്കവർക്കും ഇപ്പോൾ ഒരു കാര്യത്തിലും കൃത്യനിഷ്‌ഠത ഇല്ലാതായി. പലരെയും ഇന്ന് നിയന്ത്രിക്കുന്നത് മൊബൈൽ ഫോൺ ആണ്. ചിലർക്കൊക്കെ അതൊരു രോഗമായും മാറിയെന്ന് മനസാസ്ത്ര വിദഗ്‌ദനായ ഇഡി ജോസഫ് പറയുന്നു.

ലഹരി ഉപയോഗം ആണെങ്കിൽ പലരിലും പിടികിട്ടാത്ത വിധം അതായത് രക്ഷിതാക്കൾ പോലും അറിയാത്ത രീതിയിൽ ആണ് വളരുന്നത്. ചിലർ രക്ഷിതാക്കളെ പോലും അനുസരിക്കുന്നില്ല എന്നതാണ് സത്യം. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബത്തിലേക്ക് എത്തുമ്പോൾ കുട്ടികൾ കുറച്ചു കൂടി സ്വതന്ത്ര്യം ലഭിക്കുന്നു. കുട്ടികളിലെ സ്വഭാവ മാറ്റത്തിന് ഇതൊരു കാരണമാണ്.

കൊവിഡിന് ശേഷമുള്ള മൊബൈൽ ഉപയോഗവും അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി. ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന നിലയിലേക്ക് എത്തി. സഹജീവികളെ പോലും മറന്നുപോകുന്നു എന്നതാണ് മറ്റൊരു സത്യമെന്ന് ഇ ഡി ജോസഫ് പറഞ്ഞു.

മൊബൈൽ ഫോണും സിനിമയും മറ്റുമാണ് അവരുടെ ലോകം. ഒന്ന് പറഞ്ഞ് രണ്ടാമത് വെട്ടുകയും കൊല്ലുകയും ചെയ്യുന്ന സമീപകാല സിനിമകളും വിദ്യാർഥികളുടെ സ്വഭാവ മാറ്റത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുപ്പം മുതൽ കുട്ടികളെ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കുക. മൊബൈൽ ഉപയോഗം പരമാവധി കുറച്ചു കൊണ്ട് വരിക എന്നതാണ് നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള ഏക പ്രതിവിധിയായി ജോസഫ് പറയുന്നത്.

സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കടവത്തൂർ വിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി അജ്‌മലിന്‍റെ അനുഭവം ഇങ്ങനെ...:'സ്‌കൂൾ വിട്ട് ഇടവഴിയിലൂടെ പോകുമ്പോഴാണ് സീനിയർ കുട്ടികളായ 20 ഓളം പേർ അജ്‌മലിനെ തടഞ്ഞുവെച്ചത്. ഷർട്ടിന്‍റെ ബട്ടൺ ഇട്ടില്ല എന്ന് പറഞ്ഞായിരുന്നു ആദ്യ അടി. ബട്ടൺ ഇട്ടിട്ടുണ്ടല്ലോ എന്നു പറഞ്ഞപ്പോൾ പാട്ടു പാടാൻ പറഞ്ഞു. എന്നിട്ടും ശാന്തമാവാത്ത ആ സംഘം പിന്നെ വടികൊണ്ടും കൈകൊണ്ടുമെല്ലാം തുരുതുരെ അജ്‌മലിനെ അടിച്ചു. അജ്‌മലിന് ശരീരമാസകലം ഇപ്പോഴും വേദനയുണ്ട്. തോളും തലയും അനക്കാൻ കഴിയാത്ത അവസ്ഥയാണ്.

മുൻപ് രണ്ടു തവണ സീനിയേഴ്‌സ് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പേടി കാരണം അക്കാര്യം അജ്‌മൽ വീട്ടിലും സ്‌കൂളിലും പറഞ്ഞിരുന്നില്ല. തന്നെ പോലെ ഒന്ന് രണ്ട് കൂട്ടുകാരെയും അവർ റാഗ് ചെയ്‌തിട്ടുണ്ട് എന്ന് അജ്‌മൽ പറഞ്ഞു. പക്ഷെ സ്‌കൂളുകൾക്കിപ്പോൾ അജ്‌മലിന് കിട്ടിയ അടി ഒരു വാർത്തയെ അല്ലാതായി മാറിയിട്ടുണ്ട്.

എല്ലാ ദിവസവും മിക്ക ഹയർ സെക്കന്‍ററി സ്‌കൂളിലും ജൂനിയർ വിദ്യാർഥികൾ ഇത് പോലെ റാഗിങ്ങിന് ഇരയാവുകയോ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയോ ചെയ്യുന്നുണ്ട്. അജ്‌മൽ ആശുപത്രിയിലാവുകയും പൊലീസ് കേസെടുക്കുകയും ചെയ്‌തതോടെ കളി കാര്യമായെന്ന് മാത്രം.

ജൂൺ 24ന് ഒന്നാം വർഷം ഹയർ സെക്കന്‍ററി സ്‌കൂൾ തുടങ്ങിയ ശേഷം മിക്ക സ്‌കൂളുകളിലും സമാനമായ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് ആ പ്രശ്‌നങ്ങൾ സ്‌കൂളിൽ തന്നെയോ പൊലീസ് സ്‌റ്റേഷനിൽ എത്തിയോ ഒത്തുതീർപ്പാക്കുന്നതിനാൽ മിക്കതും വാർത്തയാകുന്നില്ലെന്ന് മാത്രം.

കഴിഞ്ഞ മാസം കോട്ടയം മലബാർ ഹയർ സെക്കന്‍ററി സ്‌കൂളിലെ പത്ത് പ്ലസ് ടു വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസടുത്തതും കുട്ടികളെ സ്‌കൂളിൽ നിന്ന് സസ്പെൻഡ് ചെയ്‌തതുമാണ് ഇതിന് മുൻപ് പുറത്തുവന്ന മറ്റൊരു സംഭവം. ഉച്ചഭക്ഷണ സമയത്താണ് പ്ലസ് വൺ വിദ്യാർഥികൾക്ക് മർദനമേറ്റത്. ശ്രീകണ്‌ഠപുരം ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിലെ രണ്ട് ജൂനിയർ വിദ്യാർഥികളെ മർദിച്ചതിന് 21 വിദ്യാർഥികളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

അജ്‌മലിന് മർദനമേറ്റ കടവത്തൂർ സ്‌കൂളിന്‍റെ സമീപപ്രദേശങ്ങളിലും രണ്ടുമാസത്തിനുള്ളിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊളവല്ലൂർ പൊലീസ് രണ്ട് കേസാണ് ഈ അധ്യയന വർഷം രജിസ്‌റ്റർ ചെയ്‌തത്. എല്ലായിടത്തും കാര്യങ്ങൾ ഒരേ പോലെയാണെന്ന് അധ്യാപകരും പറയുന്നു.

സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ കണ്ടാൽ തല്ലുമാല അരങ്ങേറും. മുൻപുള്ള ചെറിയ റാഗിങ്ങിൽ നിന്ന് വ്യത്യസ്‌തമായി ക്രൂരമർദനമാണ് ഇപ്പോൾ ഉണ്ടാവുന്നതെന്നതാണ് ഇതിന്‍റെ ഭീകരത. മാത്രമല്ല വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നം തടയാൻ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്‌ച തലശ്ശേരി ബിഇഎംപി എച്ച്എസ്എസിലെ അധ്യാപികയ്ക്ക് വിദ്യാർഥിയുടെ അടിയേറ്റിരുന്നു.

അടി വരുന്ന വഴി:സാമൂഹിക മാധ്യമമായ ഇൻസ്‌റ്റഗ്രാമാണ് പലപ്പോഴും സംഘടിതാക്രമങ്ങൾക്ക് കാരണമാകുന്നത്. മുതിർന്ന വിദ്യാർഥിയുടെ റീലിന് ലൈക്ക് ചെയ്യാതിരിക്കുക. ജൂനിയർ വിദ്യാർഥിയുടെ പേജിന് കൂടുതൽ റീച്ച് കിട്ടുക, എന്നതൊക്കെ ക്രൂരമായ ആക്രമത്തിലേക്കാക്കാണ് വിദ്യാർഥികളെ നയിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഇതിനെതിരെ പ്ലസ് വൺ വിദ്യാർഥികളും സംഘടിക്കുന്നതോടെ ഇതൊക്കെ ഗ്യാങ് വാറിന്‍റെ മാതൃകയിലേക്ക് മാറുകയാണെന്നത് തലശ്ശേരിയിലെ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഹൈസ്‌കൂളിലെ ക്ലാസുകളിലും സ്ഥിതി വ്യത്യസ്‌തം അല്ല. ഓസ്‌ടാവിയോസ്, കൊസാവിയോസ്, ആവേശം തുടങ്ങിയ പേജുകളുടെ പേരിലാണ് ഗ്യാങ്ങുകൾ. ആർഡിഎഎക്‌സ്‌, എംഡിഎംഎ എന്നുവരെ പേരുകളുള്ള ഗ്രൂപ്പുകളും ചില സ്‌കൂളിൽ ഉണ്ട്.

Also Read:കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ക്രൂരമര്‍ദനത്തിനിരയായ സംഭവം; സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Last Updated : Sep 4, 2024, 4:51 PM IST

ABOUT THE AUTHOR

...view details