കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്‌ടറെ മർദിച്ച സംഭവത്തില്‍ മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് വിദ്യാർഥിനി. കണ്ടക്‌ടർ മോശമായി പെരുമാറിയെന്നു വിദ്യാർഥിനി പറഞ്ഞു. ആരുടെ കൂടെ കറങ്ങാൻ പോയതാണെന്നു കണ്ടക്‌ടർ ചോദിച്ചെന്നും വിദ്യാർഥിനി പറഞ്ഞു.
സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോയ വിദ്യാർഥിനിയോട് അപമര്യാദമായി പെരുമാറിയെന്ന പേരിൽ വിദ്യാർഥിനിയുടെ സഹോദരന്മാരും ബന്ധുക്കളും ചേർന്ന് കണ്ടക്‌ടറെ മർദിച്ചുവെന്നാണ് പരാതി. എന്നാൽ വിദ്യാർഥിനിയോട് മോശമായി സംസാരിച്ചിട്ടില്ല എന്നാണ് ബസ് കണ്ടക്‌ടർ പ്രദീപ് പറഞ്ഞിരുന്നത്.
കൺസഷൻ കാർഡും യൂണിഫോമും ഇല്ലാത്തതിനാൽ എസ്‌ടി തരാൻ പറ്റില്ലയെന്നു മാത്രമാണ് പറഞ്ഞതെന്നായിരുന്നു കണ്ടക്‌ടർ പറഞ്ഞിരുന്നത്. ഇതിൽ പ്രതികരണവുമായാണ് വിദ്യാർഥിനി മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങൾക്ക് മുൻപിൽ പെൺകുട്ടി പൊട്ടിക്കരഞ്ഞു.
കാമുകൻ്റെ കൂടെ കറങ്ങാൻ പോയതല്ലേയെന്നും നിന്നെ കണ്ടാലേ കറങ്ങാൻ പോയതാണെന്നറിയാമെന്നുമാണ് കണ്ടക്‌ടർ പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു.