തിരുവനന്തപുരം :2030 ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ അവലോകനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള നാല് ബഹിരാകാശ സഞ്ചാരികളെ പ്രധാനമന്ത്രി അവതരിപ്പിക്കുകയും നാലുപേര്‍ക്കും ആസ്ട്രനോട്ട് ബാഡ്‌ജ് സമ്മാനിക്കുകയും ചെയ്‌തു.
Published : Feb 27, 2024, 1:58 PM IST
2030 ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും : പ്രധാനമന്ത്രി
ഗഗന്‍യാന്‍ ദൗത്യത്തിനുള്ള നാല് ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
140 കോടി ജനങ്ങളുടെ ആശകളേയും അഭിലാഷങ്ങളേയും ബഹിരാകാശത്തെത്തിക്കുന്ന ശക്തികളാണ് ഗഗന്‍യാന്‍ സഞ്ചാരികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ ഉൾപ്പടെ നാല് പേരുകളാണ് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യക്കാരനെ ചന്ദ്രനിലിറക്കും. ചന്ദ്രനില്‍ നിന്ന് പദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് ഭൂമിയിലെത്തിച്ച് ഐഎസ്ആര്‍ഒ പരീക്ഷണം നടത്തും. ഇന്ത്യ സ്വയം നിര്‍മ്മിച്ച പേടകത്തില്‍ നിശ്ചയിച്ച സമയത്ത് തന്നെ ഗഗന്‍യാന്‍ പദ്ധതി നടത്തും.
40 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് എത്തുന്നത്. പക്ഷേ ഇത്തവണ കൗണ്ട്ഡൗണ്‍ നടത്തുന്നത് നമ്മളാണെന്നും റോക്കറ്റ് നാം നിര്‍മ്മിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്‌ണൻ നായര്‍ക്ക് പുറമെ അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ, ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനുള്ള നാല് ബഹിരാകാശ സഞ്ചാരികൾ.